Wednesday, May 8, 2024
keralaNews

ശബരിമല – മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തു

പത്തനംതിട്ട: ശബരിമല – മാളികപ്പുറം മേല്‍ശാന്തിമാരെ നറുക്കെടുപ്പിലുടെ തിരഞ്ഞെടുത്തു. പി.എന്‍ മഹേഷ് ശബരിമല നിയുക്ത മേല്‍ശാന്തിയായി. തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിലെ നിലവില്‍ മേല്‍ശാന്തിയായ ഇദ്ദേഹം മൂവാറ്റുപുഴ ഏനാനല്ലൂര്‍ സ്വദേശിയാണ്. 17 പേരായിരുന്നു ശബരിമല മേല്‍ശാന്തിമാരുടെ പട്ടികയില്‍ ഉണ്ടായിരുന്നത്. 12 പേര്‍ മാളികപ്പുറം മേല്‍ശാന്തിമാരുടെ പട്ടികയിലുമുണ്ടായിരുന്നു.പി.ജി മുരളിയാണ് മാളികപ്പുറം നിയുക്ത മേല്‍ശാന്തി. തൃശൂര്‍ സ്വദേശിയാണ് അദ്ദേഹം. തുലാമാസ പൂജകള്‍ക്ക് ശേഷം നിലവിലെ മേല്‍ശാന്തിന്മാരുടെ കാലാവധി പൂര്‍ത്തിയാകും. വരുന്ന മണ്ഡല മകരവിളക്ക് കാലത്ത് പുതിയ മേല്‍ശാന്തിമാരാകും ശബരിമലയിലെ പൂജകള്‍ക്ക് ഒരു വര്‍ഷത്തേക്ക് കാര്‍മികത്വം വഹിക്കുക.പന്തളം കൊട്ടാരത്തില്‍ നിന്ന് എത്തിയ വൈദേഹ് വര്‍മ്മ ശബരിമല മേല്‍ശാന്തിയേയും നിരുപമ ജി വര്‍മ്മ മാളികപ്പുറം മേല്‍ശാന്തിയെയും തിരഞ്ഞെടുത്തു. ഒരു വെള്ളി കുടത്തില്‍ പേരുകളടങ്ങിയ പേപ്പറുകളും മറ്റൊരു വെള്ളി കുടത്തില്‍ മേല്‍ശാന്തി എന്ന് എഴുതിയിരിക്കുന്ന ഒരു പേപ്പറും, 16 ശൂന്യ പേപ്പറുകളുമാണ് ഉണ്ടായിരുന്നത്. രണ്ട് പേപ്പറുകളും ഒത്തിണങ്ങി വന്നാല്‍ മാത്രമാണ് നിയുക്ത മേല്‍ശാന്തിയായി തിരഞ്ഞെടുക്കുക. ആദ്യ നറുക്കെടുപ്പില്‍ തന്നെ ശബരിമല മേല്‍ശാന്തിയായി പിഎന്‍. മഹേഷ് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. അടുത്ത ഒരു വര്‍ഷം വരെയാണ് മേല്‍ശാന്തിമാരുടെ കാലാവധി.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍, ബോര്‍ഡ് അംഗങ്ങളായ അഡ്വ.എസ്.എസ്.ജീവന്‍, ജിസുന്ദരേശന്‍, ദേവസ്വം കമ്മീഷണര്‍ ബി.എസ്.പ്രകാശ്, ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ എം.മനോജ്, ദേവസ്വം സെക്രട്ടറി ജി.ബൈജു, നറുക്കെടുപ്പ് നടപടികള്‍ക്കായി ഹൈക്കോടതി നിയോഗിച്ചിട്ടുള്ള നിരീക്ഷകന്‍ റിട്ടേര്‍ഡ് ജസ്റ്റിസ് പത്മനാഭന്‍നായര്‍, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ വി.കൃഷ്ണകുമാര്‍, ദേവസ്വം വിജിലന്‍സ് എസ്.പി സുബ്രഹ്‌മണ്യന്‍ തുടങ്ങിയവര്‍ മേല്‍ശാന്തി നറുക്കെടുപ്പ് ദിവസം ശബരിമലയില്‍ സന്നിഹിതരായി. തുലാമാസ പൂജകളുടെ ഭാഗമായി ഒക്ടോബര്‍ 17 മുതല്‍ 22 വരെ ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാം. നിലയ്ക്കലിലും പമ്പയിലും ഭക്തര്‍ക്കായി സ്പോട്ട് ബുക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 22-ന് രാത്രി 10-ന് ഹരിവരാസനം പാടി ക്ഷേത്ര നട അടയ്ക്കും. ചിത്തിര ആട്ടവിശേഷത്തിനായി ക്ഷേത്രനട നവംബര്‍ 10-ന് വൈകുന്നേരം 5 മണിക്ക് തുറക്കും. 11-ന് ആണ് ആട്ട ചിത്തിര. അന്നേദിവസം രാത്രി 10 മണിക്ക് നട അടച്ചാല്‍ പിന്നെ മണ്ഡലകാല മഹോത്സവത്തിനായി നവംബര്‍ 16 – ന് വൈകുന്നേരം 5 മണിക്കാണ് തുറക്കുക. നവംബര്‍ 17-ന് ആണ് വിശ്ചികം ഒന്ന്.