എരുമേലി നിശ്ചലമായി : നിരവധി കേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ പിടിച്ചിടുന്നു
എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന കേന്ദ്രമായ എരുമേലിയില്‍ മാത്രം നിരവധി കേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ പോലീസ് പിടിച്ചിടുന്നു .ഇന്നലെത്തെ വലിയ തിരക്കിനെ തുടര്‍ന്ന് പകല്‍ ഇളവ് നല്‍കിയെങ്കിലും പിന്നീട് പല സ്ഥലത്തും വാഹനങ്ങള്‍ പിടിച്ചിടുന്ന കാഴ്ചയാണുണ്ടായത്. ശബരിമല തീര്‍ത്ഥാടന പാതയില്‍ പ്രധാനപ്പെട്ട നിരവധി കേന്ദ്രങ്ങളിലാണ് അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ പോലീസ് പിടിച്ചിടുന്നത് . എരുമേലിയില്‍ സെന്റ് തോമസ് സ്‌കൂള്‍ ജംഗഷന്‍, വാവര്‍ പാര്‍ക്കിംഗ് , ദേവസ്വം ബോര്‍ഡിന്റെ മൂന്ന് പാര്‍ക്കിംഗ് സ്ഥലങ്ങള്‍, പോലീസ് സ്റ്റേഷന് സമീപമുള്ള അഞ്ച് പാര്‍ക്കിംഗ് സ്ഥലം, കെ എസ് ആര്‍ റ്റി സി ക്ക് സമീപമുള്ള പാര്‍ക്കിംഗ് സ്ഥലം, കണ്ണംങ്കര പാര്‍ക്കിംഗ് സ്ഥലം, ഇതിന് സമീപമുള്ള മറ്റൊരു പാര്‍ക്കിംഗ് , എം ഇ എസ് , ചരള, അടക്കം 21 സ്ഥലങ്ങളിലാണ് അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ പോലീസ് പിടിച്ചിട്ടിരിക്കുന്നത് . പ്രധാനപ്പെട്ട പാര്‍ക്കിംഗ് സ്ഥലങ്ങളായ ദേവസ്വം ബോര്‍ഡ് വലിയ സ്റ്റേഡിയം, പോലീസ് സ്റ്റേഷന് സമീപമുള്ള പാര്‍ക്കിംഗ്, കെ എസ് ആര്‍ റ്റി സി, എം ഇ എസ് ജംഗഷന്‍ എന്നിവടങ്ങളില്‍ അയ്യപ്പന്മാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. മണിക്കൂറുകളോളം തടഞ്ഞിട്ട വാഹനങ്ങള്‍ കടത്തിവിടണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഇതിനിടെ സ്വകാര്യ ബസ് – മറ്റ് വാഹന യാത്രക്കാരാണ് വലിയ പ്രതിസന്ധിയിലായത് . എരുമേലിയിലെത്തുന്നവര്‍ക്ക് കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, റാന്നി, പത്തനംതിട്ട , പമ്പാവാലി എന്നീ മേഖലകളിലേക്ക് പോകാനാവാതെ മണിക്കൂറുകളോളം കുരുക്കില്‍പ്പെടുകയായിരുന്നു. മണിക്കൂറുകളോളം പിടിച്ചിട്ട വാഹനങ്ങൾ ഒമ്പത് മണിയോടെ വിട്ടു തുടങ്ങുകയും ചെയ്തു.