‘മുഖ്യമന്ത്രിയടക്കമുള്ളവരുടെ പേര് പറയാതിരുന്നാല്‍ രക്ഷപ്പെടുത്താം’
2020 ഡിസംബര്‍ 16ന് തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിയുമ്പോള്‍ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണിത്. അട്ടക്കുളങ്ങര ജയിലില്‍നിന്നു ശേഖരിച്ച വിവരങ്ങളും സ്വപ്ന ഇഡിക്കു നല്‍കിയ മൊഴികളുടെ പകര്‍പ്പും സഹിതമാണു റിപ്പോര്‍ട്ട്. കേസില്‍ മുഖ്യമന്ത്രിയുടെ പേരു പറയാന്‍ ഇഡി പ്രേരിപ്പിച്ചതായുള്ള ആരോപണത്തില്‍ കഴമ്പുണ്ടോയെന്നു കണ്ടെത്താന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു നിര്‍ദേശം ലഭിച്ചിരുന്നു.തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിന്റെ മറവില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളിലൂടെ നേടിയ കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരുടെ പേരുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോടു പറയാതിരുന്നാല്‍ കേസില്‍ നിന്നു രക്ഷപ്പെടാന്‍ ചിലര്‍ സഹായിക്കുമെന്നു പ്രതി സ്വപ്ന സുരേഷിനെ വനിതാ പൊലീസ് ഉദ്യോഗസ്ഥ തെറ്റിദ്ധരിപ്പിച്ചതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്.
കോടതി ഉത്തരവു പ്രകാരം ഇഡിയുടെ കസ്റ്റഡിയില്‍ നല്‍കിയ ഘട്ടത്തില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന മുതിര്‍ന്ന വനിതാ സിവില്‍ പൊലീസ് ഉദ്യോഗസ്ഥയാണു മുഖ്യമന്ത്രിയുടെയും ശിവശങ്കറിന്റെയും പേരുകള്‍ ഒരുകാരണവശാലും ഇഡിയോടു പറയരുതെന്നു നിര്‍ദേശിച്ചതെന്നാണു റിപ്പേര്‍ട്ടില്‍ പറയുന്നത്. അധികം വൈകാതെ ജയില്‍ മോചിതയാകാന്‍ സഹായിക്കാമെന്നും അതിനു കഴിവുള്ളവര്‍ പുറത്തുണ്ടെന്നും ഉദ്യോഗസ്ഥ ഉറപ്പുനല്‍കി.തുടര്‍ച്ചയായ ദിവസങ്ങളില്‍ അവര്‍ സുരക്ഷാ ഡ്യൂട്ടി ചെയ്തതായും ‘ചിലരുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ്’ എത്തിയതെന്നു പറഞ്ഞതായും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. ‘രണ്ടാം ദിവസം അവര്‍ ഡ്യൂട്ടിക്കു വന്നപ്പോള്‍ ഒരു ഫോണുമായാണു വന്നത്. പുറത്തുള്ള ചിലരുമായി സംസാരിച്ചതായും പറഞ്ഞുതരുന്ന പോലെ അവരോടു പറയണമെന്നും സ്‌പെഷല്‍ ബ്രാഞ്ചിന് ഇക്കാര്യം എന്നില്‍ നിന്നു നേരിട്ടു കേള്‍ക്കാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞു. അതിനു ശേഷം ഫോണ്‍ എന്റെ അടുത്തേക്കു നീട്ടിപ്പിടിച്ചു’. വനിതാ പൊലീസ് ഉദ്യോഗസ്ഥ പറഞ്ഞതു പോലെ താന്‍ ഫോണില്‍ പറഞ്ഞതായും സ്വപ്ന മൊഴി നല്‍കി. ഇങ്ങനെ സംസാരിച്ചത് ആരോടാണെന്നോ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്ന കാര്യമോ അറിഞ്ഞില്ലെന്നും മൊഴിയില്‍ പറയുന്നു. ശബ്ദരേഖാകേസ് അന്വേഷിക്കാന്‍ വന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോടും പിന്നീട് മജിസ്‌ട്രേട്ടിനോടും ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ടെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.