Sunday, May 5, 2024
keralaNews

വ്യാപാരിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച കേസിലാണ് നടപടി

തിരുവനന്തപുരം വ്യാപാരിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച കേസിലെ പ്രതികളായ രണ്ട് പൊലീസുകാരെ പിരിച്ചുവിട്ടു. നെടുമങ്ങാട് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറായിരുന്ന കിരണ്‍ കുമാര്‍, പൊന്‍മുടി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറായിരുന്ന വിനീത് എന്നിവരെയാണ് പിരിച്ചുവിട്ടത്. ഇരുവരും നേരത്തെ സസ്‌പെന്‍ഷനിലായിരുന്നു. പൊലീസ് വേഷം ധരിച്ചെത്തിയാണ് ഇവര്‍ വ്യാപാരിയായ മുജീബിനെ തട്ടികൊണ്ടുപോയത്. കാട്ടാക്കട മാര്‍ക്കറ്റ് ജംക്ഷനില്‍ ഇലക്ട്രോണിക് കട നടത്തുന്ന മുജീബ് കടപൂട്ടി വീട്ടിലേക്ക് പോകുമ്പോഴാണ് കാറില്‍ പിന്തുടര്‍ന്ന സംഘം രാത്രി പത്തോടെ പൂവച്ചല്‍ ജംക്ഷനു സമീപം കാര്‍ തടഞ്ഞു നിര്‍ത്തിയത്. കാറിലെത്തി തടഞ്ഞവര്‍ പൊലീസ് വേഷത്തിലായിരുന്നു. ഇഡി ഉദ്യോഗസ്ഥരാണെന്നാണ് മുജീബിനോട് പറഞ്ഞത്. കയ്യില്‍ തോക്കുണ്ടായിരുന്നു. വിലങ്ങിട്ടശേഷം മുജീബിനെ ഭീഷണിപ്പെടുത്തി. ബഹളമുണ്ടാക്കിയതോടെ ഇവര്‍ കടന്നു കളഞ്ഞു. കാറിനുള്ളില്‍ സ്റ്റിയറിങിലും ഡ്രൈവര്‍ സീറ്റിന് മുകളിലുള്ള കൈപ്പിടിയിലുമാണ് വിലങ്ങുകൊണ്ട് ഇരു കൈകളും ബന്ധിച്ചിരുന്നത്. മുജീബ് കാറില്‍ ദീര്‍ഘമായി ഹോണടിച്ച ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു. പൊലീസെത്തിയാണ് വിലങ്ങ് അഴിച്ചത്. സിസിടിവിയും വിലങ്ങ് വാങ്ങിയ കട കേന്ദ്രീകരിച്ചുള്ള അന്വേഷണവുമാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. വ്യാപാര സ്ഥാപനം നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ കേസില്‍ വിനീത് സസ്‌പെന്‍ഷനിലായിരുന്നു. കടബാധ്യത തീര്‍ക്കാനാണ് വ്യാപാരിയെ തട്ടികൊണ്ടുപോയത്. ഇവരുടെ സുഹൃത്തും ആംബുലന്‍സ് ഡ്രൈവറുമായ അരുണിനെയും കേസില്‍ അറസ്റ്റു ചെയ്തിരുന്നു.