Saturday, May 18, 2024
keralaNews

പത്തനംതിട്ടയിലാണ് പണി പൂര്‍ത്തിയാക്കാത്ത കരാറുകാരനെ പുറത്താക്കിയത്

പത്തനംതിട്ട: പത്തനംതിട്ട നഗരത്തില്‍ ടികെ റോഡില്‍ പഴയ പൈപ്പുകള്‍ മാറ്റി പുതിയത് സ്ഥാപിക്കാന്‍ ചുമതലപ്പെടുത്തിയ കരാറുകാരനെ ഒഴിവാക്കിയതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. നിരവധി തവണ സമയം നീട്ടി നല്‍കിയിട്ടും പ്രവര്‍ത്തി പൂര്‍ത്തിയാക്കാന്‍ കരാറുകാരന് സാധിക്കാതെ വന്നതോടെയാണ് ഇവരെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. പൈപ്പ് മാറ്റി സ്ഥാപിക്കുന്നത് പൂര്‍ത്തിയാക്കാതെ വന്നതോടെ നഗരത്തിലെ റോഡുകള്‍ താറുമാറായതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ടികെ റോഡില്‍ പൈപ്പ് ഇട്ടതിന് ശേഷം നേരാവണ്ണം മൂടാത്തതിനെ തുടര്‍ന്നുണ്ടായ കുഴി വാട്ടര്‍ അതോറിറ്റി നേരിട്ട് ഇന്ന് തന്നെ താല്‍ക്കാലികമായി പുനര്‍ നിര്‍മിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. 500 മീറ്ററോളം ദൂരമാണ് അടിയന്തരമായി റീസ്റ്റോര്‍ ചെയ്യുക. കിഫ്ബി ഫണ്ട് ഉപയോഗിച്ച് പത്തനതിട്ട നഗരത്തിലെ പഴയ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്ന പ്രവര്‍ത്തിയാണ് കരാറുകാരുടെ അനാസ്ഥ മൂലം ദുരിതമായത്. ശേഷിക്കുന്ന ജോലികള്‍ പല പാക്കേജുകളാക്കി തിരിച്ച് റീടെണ്ടര്‍ ചെയ്ത് ഉടന്‍ തന്നെ കരാര്‍ നല്‍കാനും മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണ ജോര്‍ജുമായി ഫോണില്‍ സംസാരിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍ പ്രശ്‌നം എത്രയും വേഗം പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കി. ശുദ്ധജല പൈപ്പ് സ്ഥാപിക്കാന്‍ കുഴിച്ച റോഡുകള്‍ ടാര്‍ ചെയ്ത് പൂര്‍വസ്ഥിതിയിലാക്കാന്‍ മന്ത്രിമാരായ റോഷി അഗസ്റ്റിനും വീണാ ജോര്‍ജും പങ്കെടുത്തയോഗം അനുവദിച്ച 10 ദിവസ സമയം തീര്‍ന്നതിന് പിന്നാലെയാണ് കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്തത്. ഗുരുതര അനാസ്ഥ വരുത്തിയ കരാറുകാരനെതിരെ കേസെടുക്കണമെന്ന് ഇന്നലെ മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു.