Wednesday, May 15, 2024
keralaNews

സംസ്ഥാനത്ത് 15 ബ്ലാക്ക് ഫംഗസ് കേസുകള്‍ ;ഇത് പുതിയ രോഗമല്ലെന്നും മറ്റൈാരാളിലേക്കു പകരില്ലെന്നും മുഖ്യമന്ത്രി.

സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചത് 15 മ്യൂകര്‍മൈകോസിസ് അഥവാ ബ്ലാക്ക് ഫംഗസ് കേസുകള്‍. ഇത് പുതിയ രോഗമല്ലെന്നും മറ്റൈാരാളിലേക്കു പകരില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇപ്പോള്‍ സ്ഥിരീകരിച്ച കേസുകള്‍ സാധാരണ കണ്ടുവരുന്നതിനേക്കാള്‍ കൂടുതലല്ല. 2019ല്‍ 16 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വളരെ അപൂര്‍വമായേ ഈ രോഗം ഉണ്ടാകാറുള്ളൂവെന്നതിനാല്‍ അനാവശ്യമായി ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്ലാക്ക് ഫംഗസ് രോഗബാധ മലപ്പുറം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉയരുന്ന സാഹചര്യത്തിലാണു മുഖ്യമന്ത്രിയുടെ വിശദീകരണം.

വീടുകള്‍ക്ക് അകത്തും പുറത്തുമായി പൊതുവേ കാണുന്ന മ്യൂകര്‍മൈസറ്റിസ് എന്നു വിളിക്കപ്പെടുന്ന പൂപ്പലുകളില്‍ നിന്നാണ് മ്യൂകര്‍മൈകോസിസ് അഥവാ ബ്ലാക്ക് ഫംഗസ് എന്നു വിളിക്കുന്ന രോഗബാധയുണ്ടാകുന്നത്. ഇത് പുതുതായി കണ്ടെത്തിയ രോഗമല്ല. നേരത്തേ തന്നെ രോഗത്തിന്റെ 40 ശതമാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത് ഇന്ത്യയിലായിരുന്നു. ഒരു ലക്ഷം ആളുകളില്‍ 14 പേര്‍ക്ക് എന്ന നിരക്കിലായിരുന്നു ഇന്ത്യയില്‍ ഈ രോഗം കണ്ടുവന്നിരുന്നത്. നിയന്ത്രണാതീതമായ പ്രമേഹമുള്ളവരിലാണ് രോഗബാധ പൊതുവില്‍ അപകടകാരിയാവുന്നത്. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവരിലും അര്‍ബുദ രോഗികളിലും പലപ്പോഴും ബ്ലാക്ക് ഫംഗസ് കണ്ടുവരാറുണ്ട്.

കോവിഡിന്റെ ഒന്നാം തരംഗത്തില്‍ തന്നെ മഹാരാഷ്ട്രയില്‍ മ്യൂകര്‍മൈകോസിസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു. അപ്പോള്‍ തന്നെ കേരളം ജാഗ്രത ആരംഭിച്ചതാണ്. കോവിഡ് രോഗികളുടെ കാര്യത്തില്‍ രക്തത്തിലെ ഗ്ലൂക്കോസ് നില കൃത്യമായി നിലനിര്‍ത്തുന്നതിനാവശ്യമായ മാനദണ്ഡങ്ങള്‍ ചികിത്സാ പ്രോട്ടോക്കോളില്‍ ഉള്‍പ്പെടുത്തിയ ആദ്യ സംസ്ഥാനമാണ് കേരളം. അതിനാവശ്യമായ പരിശീലനം ഡോക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുമുണ്ട്.

ഒരു വശത്തനുഭവപ്പെടുന്ന ശക്തമായ തലവേദന, കണ്ണുകള്‍ക്കു ചുറ്റും ശക്തമായ വേദന, കാഴ്ച മങ്ങുക, മൂക്കില്‍ നിന്നും കറുപ്പ് നിറത്തിലുള്ള ദ്രവം പുറത്തു വരിക എന്നതാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. പ്രമേഹമുള്ളവര്‍ കൂടുതലായി ശ്രദ്ധിക്കണമെന്നതുപോലെ ഗുരുതരമായ മറ്റു രോഗാവസ്ഥയുള്ള കോവിഡ് രോഗികളും കരുതലെടുക്കുക. ഡോക്ടര്‍മാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക. കോവിഡ് കാലത്തെ ജീവന്‍ രക്ഷാ മരുന്നുകളാണ് സ്റ്റിറോയ്ഡുകളെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മാത്രമേ അവ ഉപയോഗിക്കാവൂ.ഒരാളില്‍നിന്നു മറ്റൊരാളിലേക്കു പകരുന്ന ഒരു രോഗമല്ല ബ്ലാക്ക് ഫംഗസ്്. അതിനാല്‍ രോഗബാധിതര്‍ക്ക് ആവശ്യമായ ചികിത്സയും സഹായവും നല്‍കാന്‍ ഭയപ്പെടാതെ തയാറാകണം. പ്രമേഹമുള്ളവര്‍ ഈ സമയത്ത് കൂടുതല്‍ ശ്രദ്ധയോടെ ചികിത്സ ചെയ്യണം. കോവിഡ് ബാധിച്ച പ്രമേഹ രോഗികളും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. നിര്‍ദേശങ്ങള്‍ക്കായി ഇ-സഞ്ജീവനി സോഫ്റ്റ്വെയര്‍ വഴി ഡോക്ടര്‍മാരുമായി ബന്ധപ്പെടാമെന്നും മുഖ്യമന്ത്രി പറഞ്ഞു.