Sunday, April 28, 2024
educationHealthNewsworld

വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം സ്വാന്റെ പേബുവിന്

സ്റ്റോക്കോം: ഹോമോസാപിയന്‍സിന്റെ ജനിതക പ്രത്യേകത കണ്ടെത്തിയ സ്വീഡിഷ് ജനിതക ശാസ്ത്രജ്ഞന്‍ സ്വാന്റെ പേബുവിന് ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം ലഭിച്ചു. ജനിതക ഗവേഷണങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു പുരസ്‌കാരം നല്‍കിയത്. നൊബേല്‍ കമ്മിറ്റി സെക്രട്ടറി തോമസ് പെര്‍ല്‍മാനാണ് ജേതാവിനെ പ്രഖ്യാപിച്ചത്.കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ചായിരുന്നു പ്രഖ്യാപനം.  ഇപ്പോഴത്തെ മനുഷ്യ വിഭാഗമായ ഹോമോസാപിയന്‍സ് ഹൊമിനിന്‍സില്‍ നിന്ന് എങ്ങനെയാണ് വ്യത്യസ്തരാകുന്നതെന്നു അദ്ദേഹം കണ്ടെത്തിയിരുന്നു. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് പേബുവിന് പുരസ്‌കാരം ലഭിച്ചത്. മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എവല്യൂഷണറി ആന്ത്രോപോളജിയുടെ ഡയറക്ടറാണ് സ്വാന്റേ പേബൂവിന്‍. ഡിസംബര്‍ 10 ന് പുരസ്‌കാരം സമ്മാനിക്കും. 10 മില്യണ്‍ സ്വീഡിഷ് ക്രൗണാണ് സമ്മാനത്തുക. അമേരിക്കന്‍ ശാസ്ത്രജ്ഞരായ ഡേവിഡ് ജൂലിയസ്, ആര്‍ഡെം പറ്റാപുട്യന്‍ എന്നിവര്‍ക്കായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. താപനില, സ്പര്‍ശനം എന്നിവ മനസിലാക്കാന്‍ തലച്ചോറിനെ സഹായിക്കുന്ന ഗ്രാഹികളെ കണ്ടെത്തിയതാണ് ഇവരെ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, സാഹിത്യം, സമാധാനം എന്നീ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയവര്‍ക്കുള്ള നൊബേല്‍ പുരസ്‌കാരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.