Friday, May 3, 2024
keralaNews

വീട്ടമ്മയെ വീട്ടില്‍ കയറി വെട്ടിവീഴ്ത്തിയ ശേഷം രണ്ടരവയസ്സുകാരനുമായി കടന്ന യുവാവിനെ പോലീസ് പിടികൂടി.

നെയ്യാറ്റിന്‍കര: വീട്ടില്‍ കയറി വീട്ടമ്മയെ വെട്ടിവീഴ്ത്തിയ ശേഷം രണ്ടര വയസ്സുള്ള കുഞ്ഞുമായി കടന്ന അയല്‍വാസിയായ യുവാവിനെ പോലീസ് സാഹസികമായി പിടികൂടി. ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് കുഞ്ഞിനെ പ്രതിയുടെ കയ്യില്‍ നിന്നും രക്ഷപെടുത്തിയത്. സംഭവത്തില്‍ വഴുതൂര്‍ കല്‍പ്പിതത്തില്‍ കിരണിനെ(26) പോലീസ് അറസ്റ്റ് ചെയ്തു. കിരണിന്റെ അയല്‍വാസിയായ വഴുതൂര്‍ രവിമന്ദിരത്തില്‍ നീനയെയാണ് (65) കിരണ്‍ വെട്ടുകത്തി ഉപയോഗിച്ച് വെട്ടി വീഴ്ത്തിയത്. ഇതിന് ശേഷം കുഞ്ഞുമായി ഇയാള്‍ ഓടിപ്പോവുകയായിരുന്നു. കിരണ്‍ അമിത ലഹരിക്ക് അടിമയാണെന്ന് പോലീസ് വ്യക്തമാക്കി.വീടിന്റെ ഗേറ്റിന് സമീപം മകന്റെ രണ്ടര വയസുള്ള കുഞ്ഞുമായി നില്‍ക്കുമ്പോഴാണ് നീനയ്ക്ക് നേരെ കിരണിന്റെ ആക്രമണമുണ്ടായത്. പെട്ടന്ന് വെട്ടുകത്തിയുമായി എത്തിയ കിരണ്‍ ഇവരെ തുടര്‍ച്ചയായി വെട്ടുകയായിരുന്നു. ആക്രമണത്തില്‍ നീനയുടെ ചെവിക്കും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. നീനയുടെ കയ്യിലിരുന്ന കുഞ്ഞിനേയുമെടുത്ത് ഇയാള്‍ ഓടിപ്പോയി. ഇവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് വിവരം പോലീസിനേയും ഫയര്‍ ഫോഴ്സിനേയും അറിയിച്ചത്. കിരണ്‍ കുഞ്ഞുമായി വീടിനുള്ളിലേക്കാണ് ഓടിക്കയറിയത്. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് വീടിന്റെ പിറകിലെ വാതില്‍ ചവിട്ടിത്തുറന്നാണ് കുഞ്ഞിനെ രക്ഷപെടുത്തിയത്.