Friday, May 10, 2024
keralaNews

വിവാഹാഘോഷത്തിനിടെ നടന്ന കൊലപാതകത്തില്‍ ബോംബ് നിര്‍മ്മിച്ചത് മിഥുന്‍ ആണെന്ന് പൊലീസ്.

കണ്ണൂര്‍: തോട്ടടയില്‍ വിവാഹാഘോഷത്തിനിടെ നടന്ന കൊലപാതകത്തില്‍ ബോംബ് നിര്‍മ്മിച്ചത് മിഥുന്‍ ആണെന്ന് പൊലീസ്. അക്ഷയും ഗോകുലും ബോംബ് നിര്‍മ്മിക്കാന്‍ സഹായിച്ചു.ചോദ്യം ചെയ്യലില്‍ ബോംബ് നിര്‍മ്മിച്ചതായി മിഥുന്‍ സമ്മതിക്കുകയായിരുന്നു.വിവാഹാഘോഷത്തിനിടെ നടന്ന കൊലപാതകത്തിന്റെ പകയില്‍ നാട്ടില്‍ തുടര്‍ ആക്രമണങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് കഴിയുന്നതെന്ന് കണ്ണൂര്‍ തോട്ടടയിലെ വരന്റെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു. തലേന്ന് രാത്രിയിലെ പാട്ടും ഡാന്‍സും ഏച്ചൂര്‍ ,തോട്ടട സംഘങ്ങള്‍ തമ്മിലുള്ള കൂട്ടത്തല്ലില്‍ കലാശിച്ചു. ഈ ആഘോഷത്തില്‍ ഇല്ലാതിരുന്ന ജിഷ്ണു എന്ന ആളാണ് പിറ്റേന്നത്തെ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. കല്യാണവീട്ടിലേക്ക് ബോംബുമായി മകന്റെ സുഹൃത്തുക്കള്‍ വരുമെന്ന് കരുതിയില്ല. ഈ ദുരന്തത്തില്‍ നിന്നെങ്കിലും യുവാക്കള്‍ പാഠം പഠിക്കണെന്ന് മാതാപിതാക്കള്‍ പറഞ്ഞു.ഇതിനിടെ കേസിലെ മൂന്നമാത്തെ പ്രതിയും പിടിയിലായി. ഏച്ചൂര്‍ സ്വദേശി ഗോകുലാണ് ഇന്നലെ രാത്രി കസ്റ്റഡിലായത്. ഗോകുലിന്റെയും ഇന്നലെ ഉച്ചയ്ക്ക് പിടിയിലായ മിധുനിന്റെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കേസില്‍ ഒന്നാംപ്രതി അക്ഷയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ച തോട്ടടയിലെ വിവാഹ ആഘോഷത്തിനിടെ ബോംബ് പൊട്ടി ജിഷ്ണു കൊല്ലപ്പെട്ട കേസില്‍ പിടിയിലായ മൂന്നുപേരും മരിച്ചയാളുടെ സുഹൃത്തുക്കളാണ്. തോട്ടട സംഘത്തിന് നേരെ ഏച്ചൂര്‍ സംഘം എറിഞ്ഞ ബോംബ് അബദ്ധത്തില്‍ സംഘാംഗമായ ജിഷ്ണുവിന്റെ തലയില്‍ വീണ് പൊട്ടുകയായിരുന്നു.

പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെള്ള ട്രാവലര്‍ വാഹനമാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതകം നടന്ന ദിവസം പ്രതികള്‍ സംഭവ സ്ഥലത്തേക്ക് എത്തിയതും ഇവിടെ നിന്ന് രക്ഷപ്പെട്ടതും ഈ വാഹനത്തിലാണെന്നാണ് പൊലീസിന്റെ നിഗമനം. ബോംബ് എത്തിച്ചതും ഈ വാഹനത്തിലാണ്.ബോംബുമായി എത്തിയ സംഘത്തില്‍ പെട്ട ആളാണ് മരിച്ച ജിഷ്ണു എന്ന് പൊലീസ് പറയുന്നു. കല്യാണത്തലേന്ന് വരന്റെ വീട്ടില്‍ ഏച്ചൂരില്‍ നിന്നെത്തിയ സംഘവും തോട്ടടയിലെ യുവാക്കളും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. രാത്രി വൈകി നടന്ന സംഗീതപരിപാടിക്കിടെയായിരുന്നു സംഘര്‍ഷം. നാട്ടുകാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചെങ്കിലും ഉച്ചയ്ക്ക് പ്രതികാരം വീട്ടാന്‍ ഏച്ചൂര്‍ സംഘം ബോംബുമായി എത്തുകയായിരുന്നു.ഏച്ചൂര്‍ സ്വദേശിയായ ഷമില്‍ രാജിന്റെ വിവാഹത്തലേന്ന് ഉണ്ടായ തര്‍ക്കമാണ് ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചത്. എതിരാളികളെ അക്ഷയ് ബോംബ് എറിയുന്നതിനിടെ, സ്വന്തം സുഹൃത്ത് തന്നെയായ ജിഷ്ണുവിന്റെ തലയില്‍ത്തട്ടി ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. തല പൊട്ടിച്ചിതറിയാണ് ജിഷ്ണു കൊല്ലപ്പെട്ടത്. ബോംബില്‍ നിന്ന് തീഗോളം ഉയര്‍ന്ന് പൊള്ളലേറ്റും, ചീളുകള്‍ ദേഹത്ത് കുത്തിക്കയറിയും പലര്‍ക്കും പൊള്ളലും പരിക്കുമേറ്റു.ജിഷ്ണുവിനും അക്ഷയ്ക്കും, മിഥുന്‍ എന്ന മറ്റൊരു സുഹൃത്തിനും ബോംബ് കൈവശമുള്ള കാര്യം അറിയാമായിരുന്നു. അക്ഷയ് ആണ് ഏറുപടക്കം വാങ്ങി അതില്‍ ഉഗ്രപ്രഹരശേഷിയുള്ള സ്‌ഫോടനവസ്തുക്കള്‍ ചേര്‍ത്ത് നാടന്‍ ബോംബുണ്ടാക്കിയത്. കൊലപാതകം, സ്‌ഫോടകവസ്തു കൈകാര്യം ചെയ്യല്‍ എന്നീ കുറ്റങ്ങളാണ് എടക്കാട് പൊലീസ് അക്ഷയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്.