Friday, May 3, 2024
keralaNewsObituary

വിഴിഞ്ഞത്ത് കിണറ്റിലകപ്പെട്ട തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്തിന് സമീപം മുക്കോലയില്‍ 90 അടി താഴ്ചയുള്ള കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് കിണറ്റിലകപ്പെട്ടയാളുടെ മൃതദേഹം പുറത്തെടുത്തു. 47 മണിക്കൂര്‍ നേരത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് തമിഴ്‌നാട് സ്വദേശിയായ മഹാരാജിന്റെ മൃതദേഹം പുറത്തെടുക്കാനായത്. ജൂലൈ 8നാണ് കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഇയാള്‍ കിണറ്റിലേക്ക് വീണത്. പഴയ റിങ്ങുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനിടെയാണ് തമിഴ്‌നാട് സ്വദേശിയായ തൊഴിലാളി മഹാരാജ് അപകടത്തില്‍പ്പെട്ടത്. 90 അടി താഴ്ചയുള്ള കിണറായിരുന്നു ഇത്. രാത്രി വൈകിയും വരെ ഫയര്‍ ഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ കിണറ്റിലെ മണ്ണ് മാറ്റുന്ന ജോലികള്‍ നടന്നിരുന്നു. 90 അടിയോളം താഴ്ചയുള്ള കിണറ്റില്‍ 20 അടിയോളം മണ്ണ് നിറഞ്ഞു കിടക്കുകയായിരുന്നു. മണ്ണിടിഞ്ഞ് വീഴുന്ന സാഹചര്യം രക്ഷാ പ്രവര്‍ത്തനത്തിന് വെല്ലുവിളിയായി. 80 അടി താഴ്ചയില്‍ മണ്ണ് നീക്കം ചെയ്തിട്ടും തൊഴിലാളിയെ പുറത്ത് എത്തിക്കാനായില്ല. ഫയര്‍ഫോഴ്‌സിനും എന്‍ഡിആര്‍എഫിനും ഒപ്പം വിദഗ്ധരായ തൊഴിലാളികളും തിരച്ചിലിന് എത്തിച്ചേര്‍ന്നിരുന്നു. മുക്കോലയിലെ രക്ഷാദൗത്യത്തിന് ആലപ്പുഴയില്‍ നിന്നുള്ള 26 അംഗ സംഘമാണ് എത്തിയത്.