Friday, May 17, 2024
keralaNews

വര്‍ക്കലയില്‍ തീപിടിത്തത്തില്‍ മരിച്ച കുടുംബത്തിലെ അഞ്ചു പേര്‍ക്ക് നാടിന്റെ യാത്രാമൊഴി.

തിരുവനന്തപുരം: വര്‍ക്കലയില്‍ തീപിടിത്തത്തില്‍ മരിച്ച കുടുംബത്തിലെ അഞ്ചു പേര്‍ക്ക് നാടിന്റെ യാത്രാമൊഴി. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍നിന്ന് 5 ആംബുലന്‍സുകളില്‍ വിലാപയാത്രയായി വര്‍ക്കലയിലെത്തിച്ച മൃതദേഹങ്ങള്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

വര്‍ക്കല പുത്തന്‍ചന്തയില്‍ പച്ചക്കറി നടത്തുന്ന പ്രതാപന്റെ കുടുംബമാണ് കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ മരിച്ചത്. പ്രതാപന്‍ (64), ഭാര്യ ഷെര്‍ലി (53), ഇവരുടെ ഇളയ മകന്‍ അഹില്‍ (25), രണ്ടാമത്തെ മകന്‍ നിഹുലിന്റെ ഭാര്യ അഭിരാമി (24), ഇവരുടെ മകന്‍ റയാന്‍ (എട്ടു മാസം) എന്നിവരാണ് മരിച്ചത്. നിഹുല്‍ (29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. മൂത്തമകന്‍ രാഹുലും കുടുംബവും വിദേശത്തായിരുന്നു.
വര്‍ക്കലയിലെത്തിച്ച മൃതദേഹങ്ങള്‍ പ്രതാപന്റെ കടയുടെ മുന്നില്‍ അല്‍പനേരം പൊതുദര്‍ശനത്തിനു വച്ചു. പിന്നീട് വീടിന് അരകിലോമീറ്റര്‍ അകലെയെത്തിയപ്പോള്‍ നാട്ടുകാരും പരിചയക്കാരും കാല്‍നടയായി ആംബുലന്‍സിനെ അനുഗമിച്ചു. അഭിരാമിയെയും മകന്‍ റയാനെയും ഒരു പെട്ടിയിലാണ് സംസ്‌കരിച്ചത്. അഭിരാമിയുടെ ദേഹത്ത് ചേര്‍ന്നു കിടക്കുന്ന തരത്തിലാണ് റയാന്റെ മൃതദേഹം കിടത്തിയത്. അഭിരാമിയുടെ അച്ഛന്‍ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചു.