Friday, May 3, 2024
keralaNews

വഖഫ് ബോര്‍ഡില്‍ നിയമനം : പുതിയ സംവിധാനം നിയമഭേദഗതിയോടെ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി

വഖഫ് ബോര്‍ഡില്‍ യോഗ്യരായവരെ നിയമിക്കുന്നതിനുള്ള പുതിയ സംവിധാനം നിയമഭേദഗതിയോടെ നിലവില്‍ വരുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ അറിയിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വഖഫ് ബോര്‍ഡില്‍ പിഎസ്സി വഴി നിയമനം നടത്തുന്നതിനുള്ള തുടര്‍നടപടി സ്വീകരിച്ചിട്ടില്ലെന്നും, നിയമനത്തിനായി നിയമഭേഗദതി കൊണ്ടുവരാന്‍ ആലോചിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിടുന്ന തീരുമാനം രഹസ്യമായി വന്നതല്ല. സഭയില്‍ അക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. നിലവില്‍ വഖഫ് ബോര്‍ഡിലുള്ള ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും അതിനു സംരക്ഷണം ഉണ്ടാകണമെന്നുമാണ് അന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടത്. അതിനു സംരക്ഷണം ഉണ്ടാകും എന്ന് സര്‍ക്കാരും വ്യക്തമാക്കിയിരുന്നു. അങ്ങനെയാണ് നിയമം പാസാക്കിയത്.പിന്നീട് കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ലീഗ് വീണ്ടും പ്രശ്‌നം ഉന്നയിച്ചു. 2016 ജൂലൈ 19ന് ആണ് വഖഫ് ബോര്‍ഡ് യോഗം പിഎസ്സി വഴി നിയമനം നടത്താന്‍ തീരുമാനിച്ചത്. ബില്‍ സബ്ജക്റ്റ് കമ്മിറ്റിക്കു വിട്ടപ്പോഴൊന്നും ഇതിനെതിരെ ആരും പ്രശ്‌നം ഉന്നയിച്ചില്ല. നിയമം ആയപ്പോള്‍ മുസ്ലിം സംഘടനകള്‍ ചില ആശങ്കകള്‍ ഉന്നയിച്ചു. സര്‍ക്കാര്‍ മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചു. അഭിപ്രായങ്ങള്‍ പരിഗണിച്ചു മാത്രമേ തീരുമാനം എടുക്കൂ എന്ന് അന്നുതന്നെ വ്യക്തമാക്കിയിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.