Monday, May 6, 2024
keralaNews

ലഹരിക്കേസില്‍ ജയിലിലായ ദമ്പതികള്‍ക്ക് മോചനം

ലഹരിമരുന്നു കേസില്‍ ശിക്ഷിക്കപ്പെട്ട് ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുംബൈ സ്വദേശികളായ ദമ്പതികളെ വിട്ടയയ്ക്കാന്‍ അപ്പീല്‍ കോടതി ഉത്തരവിട്ടു. 2019 ജൂലൈയില്‍ മധുവിധു ആഘോഷിക്കാന്‍ ദോഹയിലെത്തിയ ദമ്പതികളായ മുഹമ്മദ് ഷെറീഖും ഒനിബയുമാണ് ലഹരിമരുന്നു കേസില്‍ തടവില്‍ കഴിയുന്നത്. ഒനിബയെയും ഭര്‍ത്താവിനെയും ബന്ധുവായ തബസ്സും റിയാസ് ഖുറേഷി എന്ന സ്ത്രീ നിര്‍ബന്ധിച്ചു ദോഹയിലെത്തിക്കുകയായിരുന്നു. ഒന്നരവര്‍ഷത്തിലേറെയായി തുടരുന്ന നിയമപോരാട്ടത്തിനൊടുവിലാണ് ജയില്‍മോചനം.ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങവെ ഇവരുടെ ബാഗില്‍ നിന്ന് ബന്ധു ഒളിപ്പിച്ച 4 കിലോ ലഹരിമരുന്ന് കണ്ടെത്തി. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കീഴ്‌ക്കോടതിയാണ് ഇരുവര്‍ക്കും 10 വര്‍ഷം വീതം തടവും 3 ലക്ഷം റിയാല്‍ വീതം പിഴയും വിധിച്ചത്. ദമ്പതികളുടെ കുടുംബങ്ങള്‍ മുംബൈയില്‍ നല്‍കിയ കേസില്‍ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ അന്വേഷണ വിവരങ്ങളും കേസിന്റെ രേഖകളും ഹര്‍ജിക്കൊപ്പം നല്‍കിയതാണ് മോചനത്തിലേക്കുള്ള വഴി തുറന്നത്.

2019 ജൂലൈയിലാണ് മുംബൈ സ്വദേശികളായ മുഹമ്മദ് ഷഫീഖ്, ഭാര്യ ഒനീബ ഖുറേഷി എന്നിവര്‍ ലഹരിമരുന്ന് കേസില്‍ ദോഹ വിമാനത്താവളത്തില്‍ വച്ച് പിടിയിലായത്. ഇവരുടെ ലഗേജില്‍ നിന്ന് 4.1 കിലോഗ്രാം ഹാഷിഷ് പൊലീസ് കണ്ടെത്തിയിരുന്നു. ഖത്തറിലെ സുഹൃത്തിന് കൈമാറാന്‍ ബന്ധുവായ സ്ത്രീ ഏല്‍പ്പിച്ച പൊതി ലഹരിമരുന്നാണെന്ന് തിരിച്ചറിയാതെയായിരുന്നു ഇരുവരും ദോഹയിലെത്തിയത്. മധുവിധു ആഘോഷിക്കാനെത്തിയതാണെന്നും ചതിക്കപ്പെടുകയായിരുന്നുവെന്നും ഇരുവരും കോടതിയെ അറിയിച്ചു.വിചാരണയ്‌ക്കൊടുവില്‍ കീഴ്‌കോടതി ഇരുവര്‍ക്കും 10 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയവെ ഒനിബ പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. നിരപരാധികളെന്ന് വ്യക്തമാക്കി ദമ്പതികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി, കേസ് വീണ്ടും പരിഗണിക്കാന്‍ അപ്പീല്‍ കോടതിക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് അപ്പീല്‍കോടതി ഇരുവരേയും മോചിതരാക്കാന്‍ ഉത്തരവിട്ടത്.പൊതി കൈമാറിയ പിതൃസഹോദരി തബസ്സം, ലഹരിമരുന്നു കടത്ത് റാക്കറ്റിലെ കണ്ണിയാണെന്ന് മുംബൈ പൊലീസ് കണ്ടെത്തിയതും കേസില്‍ വഴിത്തിരിവായി. ഖത്തറിലെ ഇന്ത്യന്‍ എംബസിയും ദമ്പതികളുടെ നിരപരാധിത്വം തെളിയിക്കാന്‍ ഇടപെടല്‍ നടത്തി. ലഹരിക്കടത്തില്‍ ദമ്പതികള്‍ ചതിക്കപ്പെടുകയായിരുന്നുവെന്ന് വ്യക്തമാക്കിയാണ് അപ്പീല്‍ കോടതി ഇരുവരേയും വെറുതേവിട്ടത്.