Thursday, May 2, 2024
keralaNews

ലഹരിക്കടിമയായവരെ കസ്റ്റഡിയിലെടുക്കുമ്പോള്‍ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: ലഹരിക്കടിമയായവരെ കസ്റ്റഡിയിലെടുക്കുമ്പോള്‍ പൊലീസുകാര്‍ ജാഗ്രത പാലിക്കണമെന്ന് ഡിജിപിയുടെ പ്രത്യേക മാര്‍ഗനിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമാക്കിയാണ് ഡിജിപി ഡോ. ഷെയ്ക്ക് ദര്‍വേഷ് സാഹെബ് ഉത്തരവ് പുറത്തിറക്കിയത്. ലഹരിക്കടിമയായവരെ കസ്റ്റഡിയിലെടുക്കുമ്പോള്‍ കസ്റ്റഡി നടപടി പൂര്‍ണമായും വീഡിയോയില്‍ ചിത്രീകരിക്കണം. കസ്റ്റഡിയിലെടുത്ത ഉടനെ സ്റ്റേഷനിലേക്ക് കൊണ്ടുപോകരുതെന്നും ആക്രമണ സ്വഭാവുള്ളവരെ കീഴ്‌പ്പെടുത്തുമ്പോള്‍ പൊലീസുകാര്‍ സജ്ജരായിരിക്കണമെന്നും നിര്‍ദേശമുണ്ട്. ആവശ്യമെങ്കില്‍ പൊതുജനങ്ങളുടെ സഹായം തേടാനും പൊലീസിന് അനുമതി നല്‍കിയിട്ടുണ്ട്.                                                                                                                                                                                     പൊലീസ് ചെയ്യേണ്ട കാര്യങ്ങള്‍

1.പൊലീസ് നടപടി നിര്‍ബന്ധമായും വീഡിയോ റെക്കോര്‍ഡ് ചെയ്യണം
2.ആക്രമണ സ്വഭാവം കാണിക്കുന്നവരെ കസ്റ്റഡിയിലെടുക്കുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സജ്ജരായിരിക്കണം
3.ആല്‍ക്കോമീറ്റര്‍, കൈവിലങ്ങുകള്‍, ഹെല്‍മെറ്റുകള്‍, കലാപ കവചങ്ങള്‍ എന്നിവ പൊലീസ് വാഹനതതില്‍ കരുതണം
4.കസ്റ്റഡിയില്‍ എടുക്കുന്ന വ്യക്തിയുടെ വിവരങ്ങള്‍ ശേഖരിക്കണം, ആരോഗ്യപ്രശ്‌നമുണ്ടെങ്കില്‍ അക്കാര്യം രേഖപ്പെടുത്തണം
5.അക്രമ സ്വഭാവിയായ വ്യക്തിയെ കസ്റ്റഡിയിലെടുക്കാന്‍ സ്ഥലത്തുള്ള പ്രായപൂര്‍ത്തിയായ പൊതുജനത്തിന്റെ സേവനം നിയമാനുസൃതമായി ആവശ്യപ്പെടാം
6.കസ്റ്റഡിയിലെടുത്തയാളെ എസ് എച്ച് ഒ ഉടന്‍ തന്നെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കണം
7.ആരോഗ്യനില മോശമാണെങ്കില്‍ ബന്ധുക്കളുടെയോ പ്രാദേശിക പൗരന്മാരുടെയോ സാന്നിധ്യം ഉറപ്പാക്കി മതിയായ വൈദ്യസഹായം കസ്റ്റഡിയിലുള്ളയാള്‍ക്ക് ലഭ്യമാക്കണം. ആശുപത്രി അധികൃതരെ ആരോഗ്യവിവരം അറിയിക്കണം
8.പരിക്കുകള്‍ വീഡിയോയില്‍ ചിത്രീകരിക്കണം
9.കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചാലോ പൊലീസുകാരെ ആക്രമിച്ചാലോ സുപ്രീം കോടതി ഉത്തരവ് പ്രകാരം നിയന്ത്രണ നടപടി സ്വീകരിക്കാം
10.ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് വാങ്ങണം
11.ആവശ്യമെങ്കില്‍ അറസ്റ്റിലായ വ്യക്തിക്ക് ആശുപത്രി പരിസരത്ത് നിന്ന് തന്നെ നിയമാനുസൃതമായി ജാമ്യം നല്‍കാം.
12.മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് സഹിതം മജിസ്‌ട്രേറ്റിന് റിപ്പോര്‍ട്ട് നല്‍കണം
13.കസ്റ്റഡിയിലെടുക്കുന്നത് സ്ത്രീകളെയോ ട്രാന്‍സ് വുമണിനെയോ ആണെങ്കില്‍ വനിത പൊലീസ് ഉദ്യോഗസ്ഥരുണ്ടായിരിക്കണം

ഒഴിവാക്കേണ്ട കാര്യങ്ങള്‍

1.കസ്റ്റഡിയിലെടുത്ത വ്യക്തിയെ നേരിട്ട് സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ പാടില്ല
2.മതിയായ കാരണങ്ങളാല്‍ മെഡിക്കല്‍ പ്രാക്ടീഷണര്‍ നല്‍കുന്ന നിര്‍ദേശങ്ങളില്‍ ഒഴികെ ഒരു സാഹചര്യത്തിലും പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കിടെ കസ്റ്റഡിയിലുള്ള വ്യക്തിയെ മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ സ്വതന്ത്രമായി പെരുമാറാന്‍ അനുവദിക്കരുത്
3.കസ്റ്റഡിയിലുള്ള വ്യക്തിയെ ആശുപത്രിയില്‍ എത്തിച്ചശേഷം ആശുപത്രി അധികൃതരുമായി സഹകരിച്ച് നടപടി പൂര്‍ത്തിയാക്കണം. അതിന് മുമ്പ് മടങ്ങാന്‍ പാടില്ല
4.ജുഡീഷ്യല്‍ ഓഫീസര്‍ മുമ്പാകെ ഹാജരാക്കുന്ന വ്യക്തിയെ റിമാന്‍ഡ് ചെയ്യുന്ന സമയത്ത് ജുഡീഷ്യല്‍ ഓഫീസറില്‍ നിന്ന് പ്രത്യേക ഉത്തരവുകള്‍ ലഭിക്കാത്ത സന്ദര്‍ഭങ്ങളില്‍ കൈയില്‍ വിലങ്ങു വെക്കാന്‍ പാടില്ല.

ഉത്തരവിലെ പ്രസക്ത ഭാഗങ്ങള്‍

കേരള പൊലീസ് ആക്ടിലെ സെക്ഷന്‍ 47, 48, 49, 50 എന്നിവയില്‍ അടങ്ങിയിരിക്കുന്ന നിയമ വ്യവസ്ഥകള്‍ക്ക് വിധേയമായി മാനസിക പ്രശ്‌നമുള്ളവര്‍, ലഹരിക്ക് അടിമപ്പെട്ടവര്‍, അല്ലെങ്കിലും മറ്റെന്തെങ്കിലും കാരണം മൂലം സ്വയം പരിപാലിക്കാന്‍ കഴിവില്ലാത്തവര്‍ എന്നിങ്ങനെയുള്ള വ്യക്തികളെ പൊലീസ് സംരക്ഷണ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ വ്യവസ്ഥയുണ്ട്.