Monday, April 29, 2024
keralaNews

രാജ്യത്ത് നാളെ കോവിഡ് വാക്സിനേഷന് തുടക്കമാകും.

കോവിഡിനെതിരെ ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍ പദ്ധതിക്ക് ഇന്ത്യയില്‍ നാളെ തുടക്കമാകും. രാജ്യത്ത് ആദ്യം വാക്സിന്‍ കുത്തിവയ്പ്പ് നല്‍കുന്നത് ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുന്നണി പ്രവര്‍ത്തകരുമായ മൂന്ന് കോടി പേര്‍ക്കാണ്. കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നീ രണ്ട് വാക്സിനുകള്‍ക്കാണ് ഇന്ത്യയില്‍ വിതരണാംഗീകാരം നല്‍കിയിട്ടുള്ളത്.നാളെ രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിന്‍ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴി രാജ്യത്തൊട്ടാകെയുള്ള 3,006 വാക്സിനേഷന്‍ കേന്ദ്രങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

അതേസമയം കോവിഡ് വാക്സിനേഷനായി കേരളത്തിലെ എല്ലാ ജില്ലകളും തയ്യാറാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. കോവിഡ് വാക്സിനേഷന്റെ ജില്ലകളിലെ ഒരുക്കങ്ങള്‍ അന്തിമമായി വിലയിരുത്തുന്നതിന് ഉന്നതതലയോഗം ചേര്‍ന്നു. എല്ലാ ജില്ലകളിലേയും കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്ത് ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. കോവിഡ് വാക്സിനേഷനായി എല്ലാ ജില്ലകളും തയ്യാറാണെന്ന് യോഗം വിലയിരുത്തിയതായും മന്ത്രി പറഞ്ഞു.

വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നിര്‍ബന്ധമായും പാലിക്കേണ്ട കോവിഡ് സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. വാക്സിനേഷന്‍ കേന്ദ്രത്തില്‍ ചുമതലപ്പെടുത്തിയ വാക്സിനേഷന്‍ ഓഫീസര്‍മാരേയും ആരോഗ്യ പ്രവര്‍ത്തകരേയും വാക്സിന്‍ ഗുണഭോക്താക്കളേയും മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍ ബോധവത്ക്കരണ പോസ്റ്ററുകള്‍ സ്ഥാപിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

വാക്സിനേഷന്‍ ബൂത്തുകള്‍ ഇടയ്ക്കിടയ്ക്ക് ശുചിയാക്കുകയും അണുവിമുക്തമാക്കുകയും വേണം. രോഗലക്ഷണമുള്ളവരെ പ്രവേശന കവാടത്തില്‍ വച്ച് തന്നെ തിരിച്ചറിഞ്ഞ് മതിയായ ആരോഗ്യ പരിചരണം നല്‍കണം. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അപ്പപ്പോള്‍ തന്നെ വിലയിരുത്തി പരിഹരിച്ച് വാക്സിനേഷന്‍ പ്രക്രിയ സുഗമമാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.