Wednesday, May 8, 2024
indiaNews

രാജ്യത്ത് ഒമിക്രോണ്‍ വന്‍തോതില്‍ വര്‍ധിച്ചേക്കും

രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രമുഖ വൈറോളജിസ്റ്റും മൈക്രോബയോളജിസ്റ്റുമായ ഡോ. ഗഗന്‍ദീപ് കാങ്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഡോ. കാങ് മുന്നറിയിപ്പ് നല്‍കിയത്.ഒരിക്കല്‍ വന്നവര്‍ക്ക് വീണ്ടും കോവിഡ് ബാധയുണ്ടാകാന്‍ ഒമിക്രോണ്‍ കാരണമാകുമെന്നും ഒരു ഘട്ടത്തിനു ശേഷം ഈ വൈറസിന്റെ വ്യാപനം തടയാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരുമെന്നും കാങ് പറഞ്ഞു. കോവിഡ് വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസിന്, രോഗലക്ഷണങ്ങളോട് കൂടിയ അണുബാധയ്‌ക്കെതിരെ 70-75 ശതമാനം സംരക്ഷണം നല്‍കാന്‍ സാധിക്കും. പ്രതിരോധശേഷി കുറഞ്ഞവര്‍ക്കായുള്ള ബൂസ്റ്റര്‍ ഡോസ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പുതന്നെ ആരംഭിക്കേണ്ടിയിരുന്നു.ഒമിക്രോണിനെ ചെറുക്കുന്നതിന് യുകെയില്‍ 30 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് ആരംഭിച്ചു. വാക്‌സീന്‍ എടുത്തവരിലും ഒമിക്രോണിനെ തുടര്‍ന്ന് വ്യാപകമായ തോതില്‍ വീണ്ടും കോവിഡ് ബാധിക്കപ്പെടുന്നുണ്ടെന്ന് ദക്ഷിണാഫ്രിക്കയിലെ വിവരങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് ഡോ. കാങ് പറഞ്ഞു. യുകെയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും സമാനമായ സൂചനകളാണ് നല്‍കുന്നത്.