രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി സ്ഥിരം കുറ്റവാളിയെന്ന് : പൊലീസ്
തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ നിന്നും രണ്ട് ആഴ്ച മുമ്പ് ബിഹാര്‍ നാടോടി ദമ്പതികളുടെ മകള്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതി സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്. കൊല്ലം ചിന്നക്കടയില്‍ നിന്ന് ഇന്ന് രാവിലെയാണ് പ്രതി ഹസന്‍കുട്ടി എന്ന കബീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ എടുത്തു കൊണ്ടു പോയി ഉപദ്രവിക്കാന്‍ ശ്രമിച്ചു. കരഞ്ഞപ്പോള്‍ വായ് പൊത്തിപിടിച്ചു, കുട്ടിയുടെ ബോധം പോയപ്പോള്‍ പേടിച്ച് ഉപേക്ഷിച്ചെന്നാണ് പ്രതി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. നൂറിലേറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയിലേക്ക് എത്തിയതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു വിശദമാക്കി. പോക്‌സോ, ഭവനഭേദനം, മോഷണം എന്നിവ അടക്കം എട്ടോളം കേസുകളിലെ പ്രതിയാണ് ഹസന്‍കുട്ടി. നിരവധി മോഷണക്കേസുകളും ഇയാളുടെ പേരിലുണ്ട്. 11 വയസുകാരിയെ ഉപദ്രവിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇയാള്‍ കഴിഞ്ഞ ജനുവരി മാസത്തിലാണ് പുറത്തിറങ്ങിയത്. അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളാണ് പ്രതി. ഇയാള്‍ക്ക് സ്ഥിരമായി മേല്‍വിലാസമില്ല. ലൈംഗിക കുറ്റകൃത്യങ്ങള്‍ സ്ഥിരമായി ചെയ്യുന്ന ആളാണ് ഇയാളെന്നും വായിക്കാനോ എഴുതാനോ അറിയാത്ത ആളാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി. ഫോട്ടോഗ്രാഫില്‍ നിന്നും പ്രതിയെ തിരിച്ചറിയാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ സഹായിച്ചുവെന്നും കമ്മീഷണര്‍ പറഞ്ഞു. ട്രെയിന്‍ ഇറങ്ങി നടന്നുപോകുന്ന സമയത്താണ് പേട്ടയിലെ കുട്ടിയെ കാണുന്നതും തട്ടിക്കൊണ്ടുപോകുന്നതും. ഉപദ്രവിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുട്ടിയെ എടുത്തുകൊണ്ട് പോയെന്നും പ്രതി മൊഴി നല്‍കിയതായി കമ്മീഷണര്‍ പറഞ്ഞു. രാത്രി തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് അനുമാനം. ട്രെയിന്‍ ഇറങ്ങി, അന്നേ ദിവസം 10.30ന് അവിടെ വന്ന് കരിക്ക് കുടിച്ചു. അപ്പോള്‍ ഈ കുട്ടിയെ കണ്ടുവെന്നും എടുത്തുകൊണ്ടു പോയെന്നുമാണ് മൊഴിയിലുള്ളത്. പേട്ട റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി ചാക്കയിലേക്ക് നടക്കുകയായിരുന്നു. ഗുജറാത്തിലാണ് ജനിച്ചതെന്നും ഇപ്പോള്‍ ഉള്ള രക്ഷിതാക്കള്‍ ദത്തെടുത്തതാണെന്നും പറയുന്നു. രേഖകള്‍ പ്രകാരം പത്തനംതിട്ട അയിരൂര്‍ ആണ് ഇയാളുടെ സ്വദേശം. 20 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ഓടയില്‍ നിന്നും കുഞ്ഞിനെ കണ്ടെത്തുന്നത്.