Sunday, May 5, 2024
keralaNewspolitics

യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചതിനാണ് നടപടി

തിരുവനന്തപുരം കൊച്ചി കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതിയിലേക്ക് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ നല്‍കിയ വിപ്പു ലംഘിച്ച ബിജെപി മഹിളാ മോര്‍ച്ച ദേശീയ സെക്രട്ടറി പദ്മജ എസ്.മേനോനെ സ്ഥാനത്തുനിന്ന് പുറത്താക്കിയതായി നേതൃത്വം. പദ്മജയെ പുറത്താക്കിയ വിവരം ഇന്നലെ ചേര്‍ന്ന സംസ്ഥാന സമിതിയോഗത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വിശദീകരിച്ചു. ഗുരുതരമായ അച്ചടക്ക ലംഘനമാണ് പദ്മജയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് നേതൃത്വം വിലയിരുത്തി.കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആയിരുന്ന പദ്മജ കോര്‍പറേഷന്‍ യോഗത്തിനെത്തില്ല എന്നായിരുന്നു നേതൃത്വത്തിന്റെ ധാരണ. യോഗത്തിനെത്തിയതോടെ വിപ്പ് നല്‍കിയെങ്കിലും അവര്‍ കൈപ്പറ്റിയില്ലെന്ന് നേതൃത്വം പറയുന്നു. വിപ്പ് ലംഘിച്ചതോടെ കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലായിരുന്ന പദ്മജയെ അവിടെയുള്ള പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറ്റാന്‍ ബിജെപി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. കലക്ടര്‍ക്ക് വിപ്പ് അടങ്ങിയ കത്ത് പാര്‍ട്ടി കൈമാറി. ദേശീയ നേതാവായതിനാല്‍ ബിജെപി ജില്ലാ നേതൃത്വത്തിന് നടപടിയെടുക്കാന്‍ കഴിയാത്തതിനാല്‍ കേന്ദ്ര നേതൃത്വത്തെ വിവരം അറിയിച്ചു. പദ്മജ യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. 2021ലാണ് പദ്മജയെ മഹിളാ മോര്‍ച്ച ദേശീയ സെക്രട്ടറിയായി നിയമിച്ചത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. എറണാകുളം സൗത്ത് വാര്‍ഡില്‍ (62) നിന്നാണ് പദ്മജ വിജയിച്ചത്. പുറത്താക്കിയതിനെ സംബന്ധിച്ച് ബിജെപി നേതൃത്വത്തോട് ചോദിക്കണമെന്ന് പദ്മജ പ്രതികരിച്ചു.