മൂക്കൻപ്പെട്ടിയിൽ ആടിനെ വന്യജീവി ആക്രമിച്ചു കൊന്നു
എരുമേലി: ശബരിമല വനാതിർത്തി മേഖലയായ എരുമേലി മൂക്കൻപ്പെട്ടി അരുവിക്കൽ മേഖലയിൽ ആടിനെ വന്യ ജീവി ആക്രമിച്ചു കൊന്നു. എരുമേലി മൂക്കൻപ്പെട്ടി കീരിത്തോട് ഭാഗത്ത് ഈറക്കൽ ജ്ഞാനകുമാറിന്റെ വീട്ടിൽ വളർത്തുന്ന ആട്ടിൻകുട്ടിയെയാണ് വന്യ ജീവി ആക്രമിച്ചു കൊന്നത്. കൂടിനുള്ളിൽ നിന്ന് ആടിനെ വന്യ ജീവി ആക്രമിക്കുകയായിരുന്നു.ആടിന്റെ കഴുത്തിൽ കയറുള്ളതിനാൽ ആടിനെ കൊണ്ടുപോകാൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം രാത്രിയോടെ ആയിരുന്നു സംഭവം. ജ്ഞാനകുമാറും കുടുംബവും ആശുപത്രിയിലായതിനാൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.ഇതു കാരണം ആടിനെ വന്യജീവി പിടിച്ച സമയത്ത് ആരുമില്ലായിരുന്നു.എട്ടോളം ആടുകളെയാണ് ജ്ഞാനകുമാർ വളർത്തുന്നത്.ഇതിൽ ഒരെണ്ണത്തിനെയാണ് വന്യ ജീവി ആക്രമിച്ചു കൊന്നത്. എന്നാൽ ഇന്നലെ രാത്രിയും ആടിനെ ആക്രമിച്ച പുലി എത്തിയതായി മുൻ ഗ്രാമപഞ്ചായത്ത് വാർഡ് അംഗവും കവിയുമായ ശാന്തകുമാരി പറഞ്ഞു. ഇന്നലെ രാവിലെ വീട്ടിലെത്തി നോക്കിയപ്പോഴാണ് ആട്ടിൻ കൂടിന് മുന്നിൽ ആട് കയറിൽ തൂങ്ങി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതെന്നും അവർ പറഞ്ഞു. എന്നാൽ ആടിനെ ആക്രമിച്ചത് വന്യജീവി ആകാമെന്നാണ് വനം വകുപ്പ് പറയുന്നത്. ആടിനെ ആക്രമിച്ചത് പുലിയാണെന്നാണ് എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി പറഞ്ഞു.വന്യ ജീവിയുടെ സാന്നിധ്യം സ്ഥിരമല്ലാത്തതിനാൽ കൂടു വെയ്ക്കാൻ കഴിയില്ലെന്നും വനം വകുപ്പ് അധികൃതർ പറയുന്നു.പഞ്ചായത്ത് പ്രസിഡന്റ് ,വനം വകുപ്പ് അധികൃതരും രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തി.