Monday, April 29, 2024
keralaNewspolitics

മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണ പിള്ളയുടെ പേരില്‍ കോടികളുടെ സ്വത്ത്.

കൊട്ടാരക്കര :മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയുടെ പേരിലുള്ള സ്വത്ത് സംബന്ധമായ തര്‍ക്കം പരിഹരിക്കാന്‍ കോടതി നിര്‍ദേശ പ്രകാരം ഇന്നലെ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ ഒത്തു തീര്‍പ്പായില്ല. ചര്‍ച്ച പരാജയപ്പെട്ടതോടെ കൊട്ടാരക്കര സബ് കോടതി കേസില്‍ വിശദമായ വാദം കേള്‍ക്കും. ആര്‍.ബാലകൃഷ്ണപിള്ളയുടെ പേരിലുള്ള വസ്തു വകകളുടെ മൂന്നിലൊന്നു ഭാഗം വേണമെന്നായിരുന്നു മൂത്തമകള്‍ ഉഷ മോഹന്‍ദാസിന്റെ ആവശ്യം.ആര്‍.ബാലകൃഷ്ണപിള്ളയുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളെന്നു കോടതിയില്‍ സത്യവാങ്മൂലം. 33 വസ്തു വകകളുടെ പൂര്‍ണ വിവരങ്ങള്‍ മകള്‍ ഉഷ മോഹന്‍ദാസ് കൊട്ടാരക്കര സബ് കോടതിയില്‍ ഹാജരാക്കിയ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വാളകം, കൊട്ടാരക്കര, അറയ്ക്കല്‍, ചക്കുവരക്കല്‍, ഇടമുളക്കല്‍ വില്ലേജുകളിലെ 29 ഇടങ്ങളിലായി 50 ഏക്കറോളം സ്ഥലം ഉണ്ട്. മിക്ക സ്ഥലങ്ങളും ഉയര്‍ന്ന വില ലഭിക്കുന്ന പ്രദേശങ്ങളാണ്.

സഹോദരങ്ങളായ ബിന്ദു ബാലകൃഷ്ണന്‍, കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ എന്നിവരാണു കേസിലെ എതിര്‍കക്ഷികള്‍. കഴിഞ്ഞ 6നു നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ ഉഷ ഈ ആവശ്യം ഉന്നയിച്ചെങ്കിലും മറുപടിക്ക് കെ.ബി.ഗണേഷ്‌കുമാര്‍ സമയം ചോദിച്ചിരുന്നു. ഇന്നലെ നടന്ന ചര്‍ച്ചയില്‍ വിട്ടുവീഴ്ചയ്ക്കു ഗണേഷ്‌കുമാര്‍ തയാറായില്ല. ആര്‍.ബാലകൃഷ്ണപിള്ളയുടെ പേരില്‍ വ്യാജ വില്‍പത്രം തയാറാക്കിയെന്ന ഹര്‍ജിയുമായാണ് ഉഷ മോഹന്‍ദാസ് കോടതിയില്‍ എത്തിയത്. വില്‍പത്രം വ്യാജമല്ലെന്നു തെളിയിക്കേണ്ട ബാധ്യതയുള്ളതിനാല്‍ കോടതി കേസ് പരിഗണിക്കട്ടെയെന്ന നിലപാടാണ് ഉഷ സ്വീകരിച്ചത്. ഇതോടെ മധ്യസ്ഥ ചര്‍ച്ച അവസാനിച്ചു. മധ്യസ്ഥ ചര്‍ച്ച നടത്തിയ അഡ്വ.എന്‍.സതീഷ്ചന്ദ്രന്‍ കോടതിക്ക് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറും.