മാതാപിതാക്കളെ അപായപ്പെടുത്താന്‍ രണ്ട് മാസം മുമ്പും ഇന്ദുലേഖ ശ്രമിച്ചു.
തൃശൂര്‍ കുന്നംകുളത്ത് അമ്മയെ മകള്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മാതാപിതാക്കളെ അപായപ്പെടുത്താന്‍ രണ്ട് മാസം മുമ്പും ഇന്ദുലേഖ ശ്രമിച്ചിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. അതിനായി അന്ന് ഇന്ദുലേഖ 20 ഡോളോ ഗുളികകള്‍ വാങ്ങി. അതില്‍ കുറച്ച് ഇരുവര്‍ക്കും നല്‍കി. തെളിവെടുപ്പില്‍ അവശേഷിച്ച ഗുളിക പായ്ക്കറ്റും പൊലീസ് കണ്ടെത്തി. ഇന്ദുലേഖ അമ്മയെ കൊല്ലാനുപയോഗിച്ച എലി വിഷത്തിന്റെ ബാക്കിയും വിഷം നല്‍കിയ പാത്രവും തെളിവെടുപ്പിനിടെ കണ്ടെത്തിയിട്ടുണ്ട്. കിഴൂരിലെ വീട്ടില്‍ പ്രതി ഇന്ദുലേഖയുമായി നടത്തിയ തെളിവെടുപ്പിലാണ് വിഷം കണ്ടെത്തിയത്.
തൃശൂര്‍ കുന്നംകുളം കീഴൂരില്‍ അമ്മയെ മകള്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇന്ദുലേഖ അച്ഛനേയും കൊല്ലാന്‍ ശ്രമിച്ചിരുന്നു. അമ്മയുടേയും അച്ഛന്റേുയും പേരിലുള്ള 14 സെന്റ് ഭൂമിയും വീടും കൈക്കലാക്കാനായിരുന്നു മകളുടെ ക്രൂരത. ഇന്ദുലേഖ തന്നെയാണ് അമ്മ രുഗ്മിണിയെ ആശുപത്രിയില്‍ എത്തിച്ചത്. രുഗ്മിണിക്ക് മഞ്ഞപ്പിത്ത ലക്ഷണം ഉണ്ടായിരുന്നു. നില ഗുരുതരമായതിനാല്‍ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പിന്നീട് രുഗ്മിണി മരണം സംഭവിക്കുകയായിരുന്നു. വിഷബാധയെന്ന് ഡോക്ടര്‍മാര്‍ക്ക് സംശയം തൊന്നിയതിനെ തുടര്‍ന്നാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. വിഷം ഉള്ളില്‍ചെന്നുള്ള മരണമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചതോടെയാണ് ഇന്ദുലേഖയിലേക്ക് പൊലീസെത്തിയത്. കുടുംബാംഗങ്ങളെ മുഴുവന്‍ പൊലീസ് ചോദ്യം ചെയ്തു. മകളെ സംശയമുണ്ടെന്ന് അച്ഛന്‍ തന്നെ സൂചന നല്‍കി. ഇതോടെ പൊലീസ് ഇന്ദുലേഖയെ ചോദ്യം ചെയ്തു. അച്ഛനെയും കൊല്ലാന്‍ ഇന്ദുലേഖ ശ്രമിച്ചെന്നും ചോദ്യം ചെയ്യലില്‍ ഇന്ദുലേഖ കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു. അച്ഛന് ചായയില്‍ വിഷം കലര്‍ത്തി നല്‍കിയെങ്കിലും രുചി വ്യത്യാസം തോന്നിയതിനാല്‍ കുടിച്ചില്ല എന്നാണ് പൊലീസ് പറയുന്നത്. ഇന്ദുലേഖയ്ക്ക് ഭര്‍ത്താവ് അറിയാത്ത എട്ട് ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നു. ഭര്‍ത്താവ് വിദേശത്ത് നിന്ന് നാട്ടില്‍ എത്തും മുമ്പ് കടം തീര്‍ക്കാനായിരുന്നു മകളുടെ കൊടുംക്രൂരത. അമ്മയുടെയും അച്ഛന്റേയും പേരിലുള്ള വീടും പറമ്പും തട്ടിയെടുത്ത് വില്‍ക്കാനായിരുന്നു പദ്ധതി.