Friday, April 26, 2024
keralaNews

പരീക്ഷാസമയത്ത് പിള്ളേരെങ്ങനെ പഠിക്കും? :പിസി ജോര്‍ജ്

കോട്ടയം:വീട്ടില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് റെയ്ഡില്‍ പ്രതികരിച്ച് പിസി ജോര്‍ജ്.കൊച്ചുമക്കള്‍ പഠിക്കുന്ന ടാബ് കൊണ്ടുപോകണമെന്നാണ് പറയുന്നതെന്നും പരീക്ഷാസമയത്ത് അത് നല്ല ഉദ്ദേശ്യത്തിനല്ലെന്നും പിസി പ്രതികരിച്ചു.ദിലീപിന്റെ അനിയന്‍ ഷോണ്‍ ജോര്‍ജിനെ വിളിച്ച ഫോണ്‍ 2019ല്‍ തന്നെ നശിപ്പിച്ചതായി കത്ത് കൊടുത്തതാണെന്നും പിസി പ്രതികരിച്ചു.

‘ദിലീപിന്റെ അനിയന്‍ ചാക്കോച്ചനെ (ഷോണ്‍ ജോര്‍ജ്) വിളിച്ചു. വിളിച്ച ഫോണ്‍ വേണം. അത് 2019ലാ. മനസ്സിലാക്കണം. ആ ഫോണ്‍ നശിപ്പിച്ചെന്നും പറഞ്ഞ് അന്ന് ചാക്കോച്ചന്‍ കത്ത് കൊടുത്തിട്ടുണ്ടായിരുന്നു. ഞാന്‍ ഇത്രയും നേരം എല്ലാം സഹകരിച്ച് കൂടെനിന്നു. പക്ഷേ, ഇവന്മാര് വന്നുവന്ന് എന്റെ കൊച്ചുമക്കള്‍ പഠിക്കുന്ന ടാബ്, അത് സീല്‍ ചെയ്ത് മേടിക്കുവാ. പിള്ളേരെങ്ങനെ പഠിക്കും? ഇന്നത്തെക്കാലത്ത് പിള്ളേരെല്ലാം ടാബിലാ. പരീക്ഷാസമയത്ത് ആ ടാബ് എടുത്തോണ്ട് പോകണമെന്ന്. അവന്മാരുടെ സൂക്കേടെന്നാ. നല്ല ഉദ്ദേശ്യമല്ലെന്ന് മനസ്സിലായില്ലേ?”- പിസി ജോര്‍ജ് പ്രതികരിച്ചു.

ഇന്ന് രാവിലെ എട്ടരയോടെയാണ് പുഞ്ഞാറിലെ പി.സി ജോര്‍ജിന്റെ കുടുംബവീട്ടില്‍ പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച് സംഘം എത്തിയത്.നടിയെ ആക്രമിച്ച കേസില്‍ പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിനും പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. കേസില്‍ വ്യാജ സ്‌ക്രീന്‍ഷോട്ടുകള്‍ ഉണ്ടാക്കി അന്വേഷണത്തിന്റെ വഴിതെറ്റിച്ചു എന്ന കേസുമായി ബന്ധപ്പെട്ടാണ് വീട്ടില്‍ റെയ്ഡ് നടന്നത്. വ്യാജ സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവിട്ടത് ഷോണ്‍ ജോര്‍ജ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.കോട്ടയം ക്രൈംബ്രാഞ്ച് എസ്പി അമ്മിണിക്കുട്ടന്‍ തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് എസ്പി ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ്.