Friday, May 17, 2024
keralaNews

മകളെ നഴ്‌സിംഗിന് ചേര്‍ത്ത് മടങ്ങിയ പിതാവ് റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍.

മകളെ കര്‍ണാടകയിലെ നഴ്‌സിംഗ് സ്‌കൂളില്‍ ചേര്‍ത്ത് മടങ്ങിയ പിതാവിന്റെ മൃതദേഹം റെയില്‍വെ ട്രാക്കില്‍. നീരേറ്റുപുറം കാരിക്കുഴി കുറവുംപറമ്പി
ല്‍ സുരേഷിനെ (48) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയകമകള്‍ സുധിയുടെ അഡ്മിഷന് വേണ്ടി ചൊവ്വാഴ്ച രാവിലെയാണ് ഭാര്യ ആനിയുമൊത്ത് സുരേഷ് ഹോസ്‌കോട്ട ശ്രീലക്ഷ്മി നഴ്‌സിംഗ് സ്‌കൂളിലെത്തിയത്. മകളെ ചേര്‍ത്ത ശേഷം ബുധനാഴ്ച വൈകിട്ട് ബംഗളൂരു ആര്‍.കെ.പുരം സ്റ്റേഷനില്‍ നിന്നും നാട്ടിലേക്ക് തിരിക്കുകയും ചെയ്തു.

സുരേഷിന്റെ മകള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് വിദ്യാര്‍ഥിനികളുടെ ബന്ധുക്കളും മടക്കയാത്രയില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.രാത്രി ഉറങ്ങാന്‍ കിടന്നെങ്കിലും ഇടയ്ക്ക് ഭാര്യ എണീറ്റപ്പോള്‍ സുരേഷിനെ കണ്ടില്ല. ബാത്ത്‌റൂമില്‍ പോയാതാകാമെന്നാണ് ആദ്യം കരുതിയത്. അവിടെ നോക്കിയെങ്കിലും കാണാത്തതിനെ തുടര്‍ന്ന് ഒപ്പം ഉണ്ടായിരുന്ന ആളുകളെ വിളിച്ചുണര്‍ത്തി ട്രെയിനില്‍ അന്വേഷിച്ചു. എവിടെയും കാണാത്തതിനാല്‍ ട്രെയിന്‍ തിരുവല്ല സ്റ്റേഷനിലെത്തിയ ശേഷം ആനിയും ഒപ്പമുണ്ടായിരുന്ന ആളുകളും ചേര്‍ന്ന് റെയില്‍വെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ തമിഴ്‌നാട്ടിലെ വേളൂരില്‍ റെയില്‍വെ ട്രാക്കില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയെന്ന വിവരം ലഭിച്ചു. പിന്നാലെ ബന്ധുക്കള്‍ സ്ഥലത്തെത്തി അത് സുരേഷ് തന്നെയാണെന്ന് തിരിച്ചറിയുകയായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുബി,സൂര്യ എന്നിവരാണ് സുരേഷിന്റെ മറ്റു രണ്ടു മക്കള്‍.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് സമാനമായ മറ്റൊരു സംഭവത്തില്‍ ഒരു ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം റെയില്‍വെ ട്രാക്കില്‍ നിന്നും കണ്ടെടുത്തിരുന്നു. ഒഡീഷ സ്വദേശി ചോട്ടുവിന്റെ മൃതദേഹമാണ് അങ്കമാലി-എറണാകുളം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമെന്ന് തെളിഞ്ഞതോടെ ഇയാളുടെ സുഹൃത്തുക്കളായ അസീസ്, ചെങ്കാല എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊലപാതക ശ്രമത്തിനിടെ ചോട്ടുവിന്റെ ശരീരം റെയില്‍വേ ട്രാക്കില്‍ കൊണ്ടിട്ടതാണെന്ന് പൊലീസ് സംശയിക്കുന്നത്.