Monday, May 6, 2024
keralaNews

ഭാര്യാ പിതാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.

ഇടുക്കി ജില്ലയിലെ പുഷ്പഗിരിയില്‍ ഭാര്യാ പിതാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കരിമ്പന്‍ മണിപ്പാറ തോണിത്തറയില്‍ രതീഷിനെയാണ് തങ്കമണി പൊലീസ് അറസ്റ്റു ചെയതത്. പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു. പിണങ്ങി വീട്ടില്‍ പോയ ഭാര്യയേയും മക്കളേയും കാണാനെന്ന വ്യാജേന ഭാര്യാ ഗൃഹത്തിലെത്തിയ യുവാവ് ഭാര്യാ പിതാവിനെ കുത്തിപ്പരിക്കേല്പിക്കുകയായിരുന്നു. ഓഗസ്റ്റ് ഒന്‍പതിനാണ് സംഭവം നടന്നത്.പരിക്കേറ്റ പുഷ്പഗിരി സ്വദേശി കിഴക്കേപ്പറമ്പില്‍ രാജശേഖരന്‍ ഗുരുതരാവസ്ഥയില്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വയറിന്റെ ഇരുവശത്തും കുത്തേറ്റതിനെ തുടര്‍ന്ന് രാജശേവരന്റെ ആന്തരികാവയവങ്ങള്‍ പുറത്തു വന്ന അവസ്ഥയിലായിരുന്നു. ഭര്‍ത്താവിനെ കുത്തുന്നത് തടയാനെത്തിയ രാജശേഖരന്റെ ഭാര്യ ഓമനയ്ക്കും പരിക്കേറ്റു. രതീഷിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ 15 ദിവസം മുമ്പാണ് രണ്ട് കുട്ടികളേയും കൊണ്ട് ഭാര്യ രാഖി പുഷ്പഗിരിയിലെ സ്വന്തം വീട്ടിലെത്തിയത്.

പിണങ്ങി പോയതിന് പിന്നാലെ പ്രതി ഭാര്യ രാഖിയെ നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. നിന്നെ കൊലപ്പെടുത്താന്‍ കത്തിവാങ്ങി വച്ചിട്ടുണ്ടെന്ന് ഇയാള്‍ പല തവണ ഭാര്യ രാഖിയെ വിളിച്ച് പറയുകയും, സോഷ്യല്‍ മീഡിയയിലൂടെ കത്തിയുടെ ചിത്രം പങ്ക് വയ്ക്കുകയും ചെയ്തിരുന്നു. വാട്ട്‌സാപ്പില്‍ ഫോട്ടോ അയച്ച് കൊടുത്തതിന് പിന്നാലെ രാജേഷ് ചിത്രം ഫേസ്ബുക്കിലും പങ്കുവച്ചിരുന്നു. തന്നെ കൊലപ്പെടുത്തുകയായിരുന്നു ഭര്‍ത്താവിന്റെ ലക്ഷ്യമെന്ന് രാഖി പൊലീസിന് മൊഴി കൊടുത്തിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ തങ്കമണി സി.ഐ എ. അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയായ രതീഷിനെ അറസ്റ്റ് ചെയ്തത്. പീരുമേട് കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.