Wednesday, May 1, 2024
indiaNewsObituaryworld

ബ്രിട്ടന്‍ എലിസബത്ത് രാജ്ഞിക്ക് ഇന്ന് വിട നല്‍കും

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ ഇന്ന് പ്രാദേശിക സമയം രാവിലെ 11 മണിയോടെ ആരംഭിക്കും. വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ രാവിലെ 6.30 വരെയാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ മുത്തച്ഛനായ ജോര്‍ജ്ജ് അഞ്ചാമന്‍, അച്ഛന്‍ ജോര്‍ജ്ജ് ആറാമന്‍, വിക്ടോറിയ രാജ്ഞി, വിന്‍സ്റ്റന്റ് ചര്‍ച്ചില്‍ തുടങ്ങിയവരുടെ സംസ്‌കാര ചടങ്ങുകളിലായി ഉപയോഗിച്ചിരുന്ന പ്രത്യേക വാഹനത്തിലേക്ക് 10.35ഓടെ മൃതദേഹം അടങ്ങിയ പേടകം മാറ്റും. 11 മണിക്ക് മൃതദേഹം വഹിച്ചുള്ള പേടകം വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലേക്ക് കൊണ്ടുപോകും. പ്രാദേശികസമയം വൈകിട്ട് നാലിന് സെന്റ് ജോര്‍ജ്ജ് ചാപ്പലിലാണ് അന്ത്യ ശുശ്രൂഷകള്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷം അന്തരിച്ച ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന് അരികിലായി കിങ് ജോര്‍ജ്ജ് ആറാമന്‍ മെമ്മോറിയല്‍ ചാപ്പലിലാണ് രാജ്ഞിക്കും അന്ത്യവിശ്രമം ഒരുക്കുന്നത്.   നാല് ബില്ല്യണ്‍ ആളുകള്‍ ചടങ്ങുകള്‍ തത്സമയം കാണുമെന്നാണ് വിലയിരുത്തല്‍. 200ലധികം രാജ്യങ്ങളിലാണ് ചടങ്ങുകള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നത്. മകനും പുതിയ രാജാവുമായ ചാള്‍സ് മൂന്നാമന്‍, മക്കളായ വില്ല്യം, ഹാരി തുടങ്ങിയവരും യാത്രയെ അനുഗമിക്കും. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസ്, കാനഡയുടെ ജസ്റ്റിന്‍ ട്രൂഡോ തുടങ്ങിയ ലോക നേതാക്കളും യാത്രയെ അനുഗമിക്കും. ശവസംസ്‌കാര ചടങ്ങ് തുടങ്ങുമ്പോള്‍ ആദ്യം സംസാരിക്കുന്നത് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് ആയിരിക്കും. അതിന് ശേഷം കോമണ്‍വെല്‍ത്ത് സെക്രട്ടറി ജനറലും, കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പും അനുശോചന പ്രസംഗം നടത്തും. എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി ഇന്ന് രാജ്യത്ത് രണ്ട് മിനിട്ട് നിശബ്ദത ആചരിക്കും. ഈ സമയം വിമാനങ്ങള്‍ പറക്കുന്നതിന് ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹീത്രു വിമാനത്താവളത്തില്‍ നിന്ന് മാത്രം 100 ആഭ്യന്തര സര്‍വീസുകളാണ് ഇന്ന് പൂര്‍ണമായും റദ്ദാക്കിയത്. അരമണിക്കൂര്‍ സമയം ഇവിടെ അന്താരാഷ്ട്ര വിമാനങ്ങള്‍ ഉള്‍പ്പെടെ സര്‍വീസ് നടത്തില്ല.