Monday, May 6, 2024
keralaNews

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീ : ഞായറാഴ്ച പ്രദേശവാസികള്‍ വീടുകളില്‍ കഴിയണമെന്ന് കളക്ടര്‍

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീ രണ്ട് ദിവസം ആകുമ്പോഴും അണയ്ക്കാനായില്ല. പ്ലാസ്റ്റിക് മാലിന്യത്തിലെ തീ കെടാത്തതാണ് പ്രതിസന്ധി. കൂടുതല്‍ ഫയര്‍ എഞ്ചിനടക്കം എത്തിച്ച് നാളെ വൈകീട്ടോടെ തീകെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഫയര്‍ എഞ്ചിനുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ തടസ്സം നേരിടുന്നതിനാല്‍ നേവി,എയര്‍ ഫോഴ്‌സ് യൂണിറ്റുകളെ തീകെടുത്താനായി തത്കാലം സമീപിക്കില്ല.തീപ്പടര്‍ന്ന് 48 മണിക്കൂര്‍ പിന്നിടുമ്പോഴും ബ്രഹ്‌മപുരത്തെ മാലിന്യമലയില്‍ പുക ഉയരുകയാണ്.ഒരു ഭാഗത്ത് തീ കെടുത്തുമ്പോഴും പ്ലാസ്റ്റിക് മാലിന്യത്തിലെ കനലുകള്‍ വീണ്ടും പടരുന്നു. വെല്ലുവിളികള്‍ തുടരുമ്പോള്‍ കൂടിയാലോചനയ്ക്ക് ശേഷമാണ് ജില്ല ഭരണകൂടം പുതിയ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നത്.ബിപിസിഎല്ലിനൊപ്പം കൊച്ചിയിലെ പൊതുമേഖല സ്ഥാപനങ്ങളുടെ ഫയര്‍ എഞ്ചിനുകളടക്കം ബ്രഹ്‌മപുരത്തേക്ക് എത്തി.എയര്‍ ഫോഴ്‌സ്,നേവി യൂണിറ്റുകളുടെ സഹായം തേടാന്‍ ആദ്യം ആലോചിച്ചെങ്കിലും ആ തീരുമാനം തത്കാലത്തേക്ക് പിന്‍വലിച്ചു.

നാളെ യുദ്ധകാലടിസ്ഥാനത്തില്‍ തീകെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഞായറാഴ്ച ആയതിനാല്‍ ബ്രഹ്‌മപുരം പരിസരത്തും പുക വ്യാപകമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന സ്ഥലങ്ങളിലും മുന്‍കരുതല്‍ വേണനെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ഈ മേഖലയില്‍ പരമാവധി കടകള്‍ അടച്ചിടാന്‍ ശ്രമിക്കണം കൂടുതല്‍ പുക ഉയരാനുള്ള സാഹചര്യം മുന്നില്‍കണ്ട് വീടുകളില്‍ തന്നെ തുടരുന്നതാകും ഉചിതമെന്നാണ് പൊതുനിര്‍ദ്ദേശം.ബ്രഹ്‌മപുരത്തെ തീപിടുത്തം കമ്മീഷണര്‍ അന്വേഷണിക്കണമെന്ന് ഇന്ന് ചേര്‍ന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബ്രഹ്‌മപുരത്തേക്ക് മാലിന്യവണ്ടികള്‍ കയറ്റാനാകാത്തതിനാല്‍ നഗരത്തിലെ വീടുകളിലും ഫ്‌ലാറ്റുകളിലും നിന്ന് മാലിന്യം ശേഖരിക്കുന്നത് നിര്‍ത്തി. മാലിന്യ നിക്ഷേപത്തിന് പകരം സ്ഥലങ്ങള്‍ കണ്ടെത്തി നാളെ മാലിന്യം നീക്കം തുടങ്ങാനും ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.