Saturday, May 4, 2024
keralaNews

ബെവ്‌കോ വെയര്‍ ഹൗസ് മാര്‍ജിന്‍ വര്‍ധിപ്പിച്ചു; സംസ്ഥാനത്തെ ബാറുകള്‍ തിങ്കളാഴ്ച മുതല്‍ അടച്ചിടും

സംസ്ഥാനത്തെ ബാറുകള്‍ തിങ്കളാഴ്ച മുതല്‍ അടച്ചിടും. ബാര്‍ ഹോട്ടല്‍ ഉടമകളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്‌കോ വര്‍ധിപ്പിച്ചത് കനത്ത നഷ്ടം ഉണ്ടാക്കുമെന്ന സൂചനയെ തുടര്‍ന്നാണ് ഈ തീരുമാനം. ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷനാണ് ബാറുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചത്. കണ്‍സ്യൂമര്‍ ഫെഡ് ഔട് ലെറ്റുകളും മദ്യവില്‍പന നിര്‍ത്തിവെച്ചേക്കും. കണ്‍സ്യൂമര്‍ ഫെഡിന്റേത് എട്ടില്‍ നിന്ന് 20 ശതമാനവും ബാറുകളുടേത് 25 ശതമാനവുമാക്കിയാണ് വെയര്‍ ഹൗസ് മാര്‍ജിന്‍ ഉയര്‍ത്തിയത്. ബെവ്‌കോയില്‍ നിന്ന് വില്‍പനയ്ക്കായി മദ്യം വാങ്ങുമ്പോള്‍ ഈടാക്കുന്ന വെയര്‍ ഹൗസ് മാര്‍ജിന്‍ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് പ്രതിസന്ധി.ബാറുകള്‍ ഉള്‍പെടുന്ന ഫെഡറേഷന്‍ ഓഫ് കേരള ഹോടെല്‍ അസോസിയേഷന്‍ സര്‍കാരിനെ സമീപിച്ചിരുന്നു. പ്രശ്‌നം പരിശോധിച്ച് തീരുമാനമെടുക്കാമെന്ന് സര്‍കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.                                                                                                                അതേസമയം പരിഹാരം ഉണ്ടാകുന്നതുവരെ ബാറുകള്‍ അടച്ചിടാനാണ് അസോസിയേഷന്റെ തീരുമാനം. പുതിയ ഉത്തരവ് ബാറുകള്‍ക്ക് സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. മദ്യ വില്‍പനയിലെ ലാഭം ഉപയോഗിച്ചാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ കിറ്റ് വിതരണം. മദ്യവിതരണം തടസപ്പെട്ടാന്‍ കിറ്റ് വിതരണവും പ്രതിസന്ധിയിലാകും. എന്നാല്‍ കണ്‍സ്യൂമര്‍ ഫെഡ് ഔട് ലെറ്റുകളിലും മദ്യവില്‍പന പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ചെറിയ ലാഭം പോലുമില്ലാതെ മദ്യവില്‍പന നടത്താന്‍ കഴിയില്ലെന്നാണ് കണ്‍സ്യൂമര്‍ ഫെഡ് നിലപാട്. മദ്യത്തിന്റെ പുതിയ സ്റ്റോക് എടുക്കേണ്ടെന്ന് കണ്‍സ്യൂമര്‍ഫെഡ് എംഡി ഔട് ലെറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് വിവരം.