Sunday, April 28, 2024
indiaNewsObituaryUncategorized

ബാങ്ക് മാനേജരുടെ കൊലപാതകം; കശ്മീരിനെ മാറ്റാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്; കശ്മീര്‍ ഫ്രീഡം ഫൈറ്റേഴ്സ്

ദില്ലി: കശ്മീരില്‍ ബാങ്ക് മാനേജരുടെ കൊലപാതകം; കശ്മീരിനെ മാറ്റാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണെന്ന് കശ്മീര്‍ ഫ്രീഡം ഫൈറ്റേഴ്സ് . ബാങ്ക് മാനേജരായ രാജസ്ഥാന്‍ സ്വദേശിയെ വധിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഭീകര സംഘടന കശ്മീര്‍ ഫ്രീഡം ഫൈറ്റേഴ്സ് പുറത്തുവിട്ട  വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

 

വിജയ് കുമാറിനെ കൊലപ്പെടുത്തിയത് പാഠമാകണം. കശ്മീരിനെ മാറ്റാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇതേ ഗതി വരുമെന്നും കുറിപ്പില്‍ പറയുന്നു. കശ്മീരിന്റെ സമൂഹിക മാറ്റത്തിനായി ശ്രമിക്കുന്ന പ്രദേശ വാസികളല്ലാത്തവര്‍ വിജയ് കുമാറിന്റെ മരണത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണം.

അത്തരക്കാര്‍ ജീവിക്കുന്നത് വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. ഇനിയും ഇതേ നിലപാട് തുടര്‍ന്നാല്‍ അടുത്തതായി കൊല്ലപ്പെടുന്നത് നിങ്ങളായിരിക്കും – എന്ന ഭീഷണിയാണ് പത്ര പ്രസ്താവനയിലുള്ളത്.

കുല്‍ഗാമില്‍ അരേ മോഹന്‍പുരയിലെ ബാങ്കില്‍ മാനേജരായിരുന്ന വിജയകുമാറിന് നേരെ ബാങ്കിലെത്തിയ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിജയ് കുമാറിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രാജസ്ഥാനിലെ ഹനുമാന്‍ഗഡ് സ്വദേശിയാണ് വിജയ്കുമാര്‍. പ്രദേശം വളഞ്ഞ സൈന്യം ഭീകരര്‍ക്കായി തിരച്ചില്‍ തുടരുന്നതിനിടെയാണ് കശ്മീര്‍ ഫ്രീഡം ഫൈറ്റേഴ്‌സ് വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.

ഇന്ന് രാവിലെ ഷോപിയാനില്‍ സൈന്യം സഞ്ചരിച്ചിരുന്ന വാഹനം പൊട്ടിത്തെറിച്ച് മൂന്ന് സൈനികര്‍ക്ക് ഗുരുതര പരിക്കേറ്റു. സൈനികര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്.

വാടകയ്‌ക്കെടുത്ത സ്വകാര്യ വ്യക്തിയുടെ വാഹനമാണ് പൊട്ടിത്തെറിച്ചത്. അട്ടിമറിയാണോയെന്ന് സംശയമുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കശ്മീര്‍ പോലീസ് അറിയിച്ചു.

ഇക്കഴിഞ്ഞ മെയ് 25 ന് ടിവി താരം അമ്രീന ഭട്ട് ബദ്ഗാമില്‍ തന്റെ വീട്ടുമുറ്റത്ത് നില്‍ക്കെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. പിന്നീട് മെയ് 31ന് കുല്‍ഗാമില്‍ രജനി ബാലയെന്ന അധ്യാപികയും ഭീകരരുടെ വെടിയേറ്റ് മരിച്ചു.

കശ്മീരി പണ്ഡിറ്റുകളെയും സംസ്ഥാനത്ത് ജോലി തേടിയെത്തുന്ന സാധാരണക്കാരെയും തിരഞ്ഞു പിടിച്ച് കൊല്ലുകയാണെന്നും സുരക്ഷിതരല്ലെങ്കില്‍ താഴ്‌വര വിടേണ്ടി വരുമെന്നും പ്രദേശവാസികള്‍ പറഞ്ഞു.