Saturday, May 4, 2024
keralaNews

ബാങ്ക് ജീവനക്കാര്‍ അടയ്ക്കുവാന്‍ തീരുമാനിച്ച തുക തനിക്ക് വേണ്ടെന്ന് അജേഷ്

എറണാകുളം:സിപിഎമ്മുകാരും ബാങ്ക് ജീവനക്കാരും തന്നെയും തന്റെ കുടുംബത്തെയും സോഷ്യല്‍മീഡിയ വഴി അപമാനിച്ചു. മൂവാറ്റുപുഴയില്‍ മൂന്ന് പെണ്‍കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത സംഭവത്തില്‍ ബാങ്കിന്റെ വാഗ്ദാനം തള്ളി ഗൃഹനാഥന്‍ അജേഷ്.

ബാങ്ക് ജീവനക്കാര്‍ അടയ്ക്കുവാന്‍ തീരുമാനിച്ച തുക തനിക്ക് വേണ്ടെന്ന് അജേഷ് പറഞ്ഞു. മാത്യു കുഴല്‍നാടന്‍ എംഎല്‍എ ബാധ്യത ഏറ്റെടുത്തശേഷമാണ് ജീവനക്കാര്‍ രംഗത്ത് വന്നത്. സിപിഎമ്മുകാരും ബാങ്ക് ജീവനക്കാരും തന്നെയും തന്റെ കുടുംബത്തെയും സോഷ്യല്‍മീഡിയ വഴി അപമാനിച്ചു. തന്നെ അപമാനിച്ചവരുടെ സഹായം തനിക്ക് വേണ്ട എന്നും അജേഷ് പറഞ്ഞു.

താന്‍ മദ്യപാനിയാണെന്ന് സിപിഎമ്മുകാരും, ബാങ്ക് ജീവനക്കാരും പറഞ്ഞ് പരത്തി. പല തവണ ബാങ്കില്‍ കയറി ഇറങ്ങിയിട്ടും അനുകൂല നിലപാട് സ്വീകരിക്കാതിരുന്ന ജീവനക്കാര്‍ ഇപ്പോള്‍ രംഗത്ത് വരുന്നത് അവരുടെ വീഴ്ച്ച മറയ്ക്കാനാണ്. ഇത്രയും നാള്‍ ജീവനക്കാര്‍ തന്റെ വാക്കുകള്‍ കേള്‍ക്കാള്‍ കൂടി തയ്യാറായിരുന്നില്ല എന്നും അജേഷ് പറഞ്ഞു.

വീടിന്റെ വായ്പാ ബാങ്കിലെ ഇടത് ജീവനക്കാരുടെ സംഘടന തിരിച്ചടയ്ക്കുകയാണെന്ന് വാര്‍ത്ത പുറത്തുവന്നിരുന്നു. മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിലെ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ അംഗങ്ങളായ ജീവനക്കാരാണ് വായ്പ തിരിച്ചടക്കാന്‍ തയ്യാറായത്. ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ സാമൂഹ്യ മാധ്യമത്തിലൂടെയാണ് വിവരം അറിയിച്ചത്.

ഹൃദ്രോഗിയായ അജേഷ് ആശുപത്രയില്‍ അഡ്മിറ്റായിരുന്നപ്പോഴാണ് വീട് ജപ്തി ചെയ്തത്. വീട് ഈട് വച്ചെടുത്ത ഒരു ലക്ഷം രൂപ കുടിശ്ശികയായതിനായിരുന്നു നടപടി. അജേഷ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ഡ് ആകുന്നത് വരെ ജപ്തി നീട്ടാന്‍ സമയം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചില്ല. എന്നാല്‍ കുടുംബത്തിന്റെ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല എന്നായിരുന്നു മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് പിന്നാലെ വിശദീകരിച്ചത്.

എന്നാല്‍ ജപ്തി ചെയ്ത വീടിന്റെ ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറെന്ന് കാണിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ബാങ്കിന് കത്ത് നല്‍കിയിരുന്നു. മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിന് അജേഷ് കൊടുക്കാനുള്ള 175000 രൂപ താന്‍ അടച്ചു കൊള്ളാം എന്ന് അറിയിച്ചുള്ള കത്താണ് കുഴല്‍നാടന്‍ നല്‍കിയത്.