Friday, May 10, 2024
keralaNewsUncategorized

ബസിലെ പീഡനശ്രമം; കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്യും

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഡ്രൈവര്‍ ഷാജഹാനെ
സസ്‌പെന്‍ഡ് ചെയ്യും. ഗതാഗത മന്ത്രി ആന്റണി രാജു നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കുറ്റക്കാരന്‍ എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസ് ഡ്രൈവര്‍ ഷാജഹാനെതിരെ ബംഗളൂരു സ്വദേശിയായ പെണ്‍കുട്ടിയാണ് കെഎസ്ആര്‍ടിസി വിജിലന്‍സിന് പരാതി നല്‍കിയത്.

പത്തനംതിട്ടയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിലാണ് പരാതിക്ക് ആധാരമായ സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് ബംഗളൂരുവിലേക്ക് പോയ ബസ് കൃഷ്ണഗിരി ക്ക് സമീപം എത്തിയപ്പോഴാണ് യാത്രക്കാരിക്ക് നേരെ അതിക്രമം ഉണ്ടായത്.

പരാതി പ്രകാരമുള്ള സംഭവം ഇങ്ങനെ, ബസിന്റെ ജനല്‍ പാളി നീക്കാന്‍ കഴിയാതെ വന്നതോടെ പെണ്‍കുട്ടി ഡ്രൈവര്‍ ഷാജഹാന്റെ സഹായം തേടി. ഗ്ലാസ് നീക്കാനെന്ന വ്യാജേന അടുത്തെത്തിയ ഷാജഹാന്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു. പെട്ടെന്നുള്ള സംഭവത്തിന്റെ ആഘാതത്തില്‍ പ്രതികരിക്കാന്‍ കഴിഞ്ഞില്ലെന്നും പരാതിയില്‍ പറയുന്നു.

ബെംഗളൂരുവിലെ വീട്ടിലെത്തിയ ശേഷം നടന്ന സംഭങ്ങള്‍ കാട്ടി പെണ്‍കുട്ടി കെഎസ്ആര്‍ടിസി വിജിലന്‍സിന് ഇമെയില്‍ വഴി പരാതി നല്‍കി. വിജിലന്‍സ് ഓഫീസര്‍ പരാതി പത്തനംതിട്ട ഡിറ്റിഒക്ക് കൈമാറിയിട്ടുണ്ട്.

ഷാജഹാനില്‍ നിന്നും ഡിടിഒ വിശദീകരണം തേടി. എന്നാല്‍ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് ഷാജഹാന്‍ നല്‍കിയ മറുപടി. പിജി വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. കെഎസ്ആര്‍ടിസിയില്‍ നിന്ന് നടപടി ഉണ്ടായില്ലെങ്കില്‍ പൊലീസിനെ സമീപിക്കാനാണ് തീരുമാനം.

ആരോപണം നിഷേധിച്ച് ഡ്രൈവര്‍ ഷാജഹാന്‍ രംഗത്തെത്തി. പരാതി കെട്ടിച്ചമച്ചതാണെന്നാണ് ഡ്രൈവര്‍ ഷാജഹാന്റെ വിശദീകരണം. പരാതിയിലുളളത് കള്ളത്തരങ്ങളാണെന്നാണ് ഷാജഹാന്‍ പറയുന്നത്.

പരാതിയില്‍ പുലര്‍ച്ചെ മൂന്ന് മണിക്കാണ് കൃഷ്ണഗിരിയില്‍ ബസ് എത്തിയതെന്നാണ് പറയുന്നത്. എന്നാല്‍ ആറരക്കാണ് ബസ് അവിടെ എത്തിയത്. സ്വകാര്യ ബസ് ലോബിയും രാഷ്ട്രീയ ഉദ്ദേശങ്ങളുമാണ് പരാതിക്ക് പിന്നിലെന്നും ഷാജഹാന്‍ ആരോപിക്കുന്നു.