Saturday, May 11, 2024
keralaNews

ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്ന ആരോപണം തെറ്റ്: ദിലീപ്.

കൊച്ചി: ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്ന ആരോപണം തെറ്റാണെന്ന് നടന്‍ ദിലീപ്. ഫോണില്‍ നിന്ന് കളഞ്ഞത് സ്വകാര്യ സംഭാഷണങ്ങള്‍ മാത്രമാണെന്നും കേസുമായി ബന്ധമില്ലാത്ത സന്ദേശങ്ങളാണ് കളഞ്ഞിട്ടുള്ളതെന്നും ദിലീപ് കോടതിയെ അറിയിച്ചു. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഹരജിയില്‍ ഹൈക്കോടതിയിലാണ് ദിലീപിന്റെ വിശദീകരണം. ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ഒന്നും കണ്ടെത്തിയിട്ടില്ല. ഫോറന്‍സിക് റിപോര്‍ട്ടും അന്വോഷണ ഉദ്യോഗസ്ഥന്റെ വിശദീകരണവും തമ്മില്‍ വൈരുദ്ധ്യങ്ങളും ഉണ്ട്. ലാബില്‍ നിന്ന് പിടിച്ചെടുത്ത മിറര്‍ ഇമേജും ഫോറന്‍സിക് റിപ്പോര്‍ട്ടും തമ്മില്‍ വ്യത്യാസമില്ലെന്നും ദിലീപ് ഹൈക്കോടതിയെ ബോധിപ്പിച്ചു.

തന്റെ വീട്ടിലെ സഹായിയായിരുന്ന ദാസന്റെ മൊഴി വാസ്തവിരുദ്ധമായിരുന്നുവെന്ന് ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നു. ദാസന്‍ ഓഫിസിലെത്തിയെന്ന് പറയുന്ന ദിവസം അഭിഭാഷകന് കോവിഡായിരുന്നു. ഈ വാദം സാധൂകരിക്കാന്‍ അഭിഭാഷകന്റെ കൊവിഡ് സര്‍ട്ടിഫിക്കറ്റും ദിലീപ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. 2020 ഡിസംബര്‍ 26ന് തന്റെ വീട്ടിലെ ജോലി ദാസന്‍ ഉപേക്ഷിച്ചിരുന്നു. എന്നാല്‍ ഇയാള്‍ 2021 ഓക്ടോബര്‍ 26 ന് ദീലിപിന്റെ വീട്ടില്‍ നടന്ന സംസാരം കേട്ടുവെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴിയെന്നും ഹര്‍ജിയില്‍ ദിലീപ് ചൂണ്ടിക്കാട്ടുന്നു.