Friday, May 3, 2024
keralaNews

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കിരണ്‍ കുമാര്‍

തിരുവനന്തപുരം :വിസ്മയ കേസില്‍ 10 വര്‍ഷം കഠിന തടവിനു ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയ കിരണ്‍ കുമാറിന് അധികൃതര്‍ നല്‍കിയത് എട്ടാം നമ്പര്‍ ബ്ലോക്കിലെ അഞ്ചാം നമ്പര്‍ സെല്‍. ജയിലിലെ നമ്പര്‍ 5018. സെല്ലില്‍ കിരണ്‍ കുമാര്‍ മാത്രമാണുള്ളത്.കിരണ്‍ കുമാറിന്റെ മാനസിക, ശാരീരിക അവസ്ഥകള്‍ വിലയിരുത്തിയശേഷം മറ്റു തടവുകാര്‍ക്കൊപ്പം വേറെ സെല്ലിലേക്കു മാറ്റും. ശിക്ഷിക്കപ്പെട്ടതിനാല്‍ ജയിലില്‍ ജോലി ചെയ്യേണ്ടിവരും. ജയില്‍ വസ്ത്രം ധരിക്കണം. ജോലി ചെയ്യാന്‍ കഴിയുമെന്ന് ഡോക്ടര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ ജയിലിനുള്ളിലെ ജോലികളില്‍ ഏര്‍പ്പെട്ടു തുടങ്ങണം. എന്തു തരം ജോലി ചെയ്യണമെന്നു ജയില്‍ അധികാരികളാണ് തീരുമാനിക്കുന്നത്. വിദ്യാഭ്യാസമുള്ളവരെ ജയില്‍ ഓഫിസില്‍ സഹായികളായി നിയമിക്കാറുണ്ട്. മോട്ടര്‍ വാഹന വകുപ്പില്‍ അസി. മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന കിരണ്‍ കുമാറിനെ കേസിനെ തുടര്‍ന്ന് ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു.കൊല്ലം ജില്ലാ ജയിലിലായിരുന്ന കിരണ്‍ കുമാറിനെ ബുധനാഴ്ച രാവിലെയാണ് പൂജപ്പുരയിലെ സെന്‍ട്രല്‍ ജയിലിലെത്തിച്ചത്. നേരത്തേ വിചാരണഘട്ടത്തില്‍ കുറച്ചു നാള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. സ്ത്രീധന മരണത്തിന്റെ പേരിലാണ് (ഐപിസി 304 ബി) കൂടിയ ശിക്ഷയായ 10 വര്‍ഷം കഠിന തടവ്. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കിരണിന്റെ കുടുംബം. 2021 ജൂണ്‍ 21നാണ് സ്ത്രീധനപീഡനത്തെ തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടില്‍ വിസ്മയ ജീവനൊടുക്കിയത്.