Monday, April 29, 2024
keralaNews

പൂജപ്പുര ജയിലില്‍ തടവുകാരന്റെ ശരീരത്തില്‍ ഉദ്യോഗസ്ഥര്‍ ചൂടുവെള്ളം ഒഴിച്ച് ഉപദ്രവിച്ചു

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ തടവുകാരന്റെ ശരീരത്തില്‍ തിളച്ച വെള്ളമൊഴിച്ചുവെന്ന് പരാതി. മുഖ്യമന്ത്രിക്കെതിരായ ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടതിന് അറസ്റ്റിലായ തുമ്പ സ്വദേശി ലിയോണ്‍ ജോണ്‍സനാണ് കോടതിയില്‍ പരാതി നല്‍കിയത്. ഷര്‍ട്ട് ധരിക്കാതെ പൊള്ളിയ പാടുകളുമായാണ് തടവുകാരന്‍ കോടതിയില്‍ വന്നത്. ഈ മാസം പത്തിന് ജയിലിലെ വാച്ച് ടവറിനുള്ളില്‍ വച്ച് മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം തിളച്ചവെളളം ഒഴിച്ചുവെന്നാണ് പരാതി. ചികിത്സ നല്‍കിയതില്ലെന്നും ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. റിമാന്‍ഡ് കാലാവധി നീട്ടാനായി കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ലിയോണ്‍ പരാതി കോടതിയില്‍ നല്‍കിയത്. സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ മോശം പരാമര്‍ശം നടത്തിയ ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടതിനാണ് തുമ്പ സ്വദേശി ലിയോണിനെ ആദ്യം അറസ്റ്റ് ചെയ്യുന്നത്. ലഹരി കേസുള്‍പ്പെടെ മറ്റ് കേസുകളില്‍ വാറണ്ടുള്ളതിനാല്‍ നാലുമാസമായി ജാമ്യം ലഭിക്കാതെ ലിയോണ്‍ ജയിലിലാണ്. ഇതിനിടെയാണ് പരാതി. എന്നാല്‍ ആരോപണം തെറ്റാണെന്ന് ജയില്‍ സൂപ്രണ്ട് സത്യരാജ് പറഞ്ഞു. ഒരു തടവുകാരന്‍ നിന്നും മയക്ക് മരുന്ന് പിടികൂടിയിരുന്നു. ലിയോണ്‍ നല്‍കിയതാണെന്ന് തടവുകാരന്‍ മൊഴി നല്‍കിയിപ്പോള്‍ ചോദ്യം ചെയ്തു. ഇതിനിടെ അലമാരയുടെ മുകളില്‍ വച്ചിരുന്ന ചൂട് വെളളം ലിയോണിന്റെ കൈതട്ടി വീണതാണെന്നും തെളിവുകളുണ്ടെന്നും കോടതിയില്‍ നല്‍കുമെന്നും ജയില്‍ ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.