Monday, May 6, 2024
keralaNews

പുരാവസ്തു തട്ടിപ്പ് കേസ് ; നടപടിയെടുക്കാതെ സര്‍ക്കാര്‍

പുരാവസ്തു തട്ടിപ്പില്‍ മോന്‍സന്‍ മാവുങ്കലിനെ സഹായിച്ചെന്ന് വ്യക്തമായിട്ടും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാതെ സര്‍ക്കാര്‍. ഐ.ജി ജി.ലക്ഷ്മണിന്റെയും ചേര്‍ത്തല സി.ഐ ശ്രീകുമാറിന്റെയും ഇടപെടലുകളാണ് തെളിവുകള്‍ സഹിതം പുറത്ത് വന്നത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ റിപ്പോര്‍ട്ട് അനുസരിച്ച് നടപടിയെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. എന്നാല്‍ നിലപാട് സ്വീകരിക്കാതെ മുഖ്യമന്ത്രിയും സര്‍ക്കാരും മൗനത്തിലാണ്. നിയമവിരുദ്ധമായി ഫോണ്‍ വിളി വിവരങ്ങള്‍ ശേഖരിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുന്ന ഫോണ്‍ സംഭാഷണമടക്കം ഐ.ജി.ലക്ഷമണും മോന്‍സനും തമ്മിലുള്ള വഴിവിട്ട ഇടപാടുകള്‍ക്ക് ഒട്ടേറെ തെളിവുണ്ട്. തട്ടിപ്പുകാരനുമായി ഐ.ജിക്കുള്ള ബന്ധം ഒരു വര്‍ഷം മുന്‍പ് തന്നെ ഉന്നത പൊലീസുദ്യോഗര്‍ അറിയുകയും ചെയ്തിരുന്നു. ഇല്ലാത്ത അധികാരം ഉപയോഗിച്ച് മോന്‍സനെതിരായ അന്വേഷണത്തില്‍ നിന്ന് ആലപ്പുഴ എസ്.പിയെ മാറ്റിയപ്പോഴാണ് അത് വ്യക്തമായത്.

എ.ഡി.ജി.പി മനോജ് എബ്രഹാം നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ തന്നെ ഐ.ജിയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്രയൊക്കെയായിട്ടും ലക്ഷമണ്‍ പൊലീസ് ആസ്ഥാനത്ത് യാതൊരു മാറ്റവുമില്ലാതെ അതേ കസേരയില്‍ തുടരുകയാണ്. ഡി.ജി.പി അനില്‍ കാന്ത് രണ്ട് ദിവസമായി കേരളത്തിലില്ലാത്തതാണ് നടപടിക്ക് തടസമായി പൊലീസ് വിശദീകരിക്കുന്നത്. ഐ.ജി കഴിഞ്ഞാല്‍ മോന്‍സനെ സഹായിച്ചെന്ന് പ്രഥമദൃഷ്ട്യാ തെളിവുള്ള മറ്റൊരു ഉദ്യോഗസ്ഥനാണ് ചേര്‍ത്തല സി.ഐ ശ്രീകുമാര്‍. കേസുകളില്‍ സഹായിച്ചതിനൊപ്പം മോന്‍സനുമായുള്ള ആഴത്തിലുള്ള അടുപ്പത്തിനും തെളിവുണ്ട്. പക്ഷെ സി.ഐക്കെതിരെയും നടപടിയില്ല. ഉദ്യോഗസ്ഥര്‍ പ്രതികൂട്ടിലായിട്ടും പ്രത്യേകം അന്വേഷണം നടത്തുകയോ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയോ ചെയ്യാതെ സര്‍ക്കാരും മൗനം തുടരുകയാണ്.