Saturday, May 4, 2024
keralaNewspolitics

പുതുപ്പള്ളിയില്‍ ജെയ്ക് സി തോമസ്

തിരുവനന്തപുരം: പുതുപ്പള്ളിയില്‍ രണ്ട് തവണ ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക് സി തോമസിനെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും. ജെയ്ക് സി തോമസിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനമായി. രണ്ട് തവണ ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക്ക് സി തോമസിന്റെ പേര് തന്നെയായിരുന്നു തുടക്കം മുതല്‍ എല്‍ഡിഎഫ് പരിഗണിച്ചിരുന്നത്.                              ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് ഒറ്റപ്പേര് മാത്രമാണ് പരിഗണിച്ചത് എന്നാണ് വിവരം. നാളെ ജില്ലാ കമ്മറ്റി ചേര്‍ന്ന ശേഷം കോട്ടയത്ത് വെച്ചായിരിക്കും സ്ഥാനാര്‍ഥി പ്രഖ്യാപനം. ഇന്നലെയാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറത്തിറക്കിയത്. രാഷ്ട്രീയ പാര്‍ട്ടികളുമായി ആലോചിക്കാതെ പെട്ടെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്നാവശ്യം കോണ്‍ഗ്രസും സിപിഎമ്മും ഉന്നയിച്ചിരുന്നു. എന്നാല്‍ മുന്‍ നിശ്ചയിച്ച പ്രകാരം അടുത്ത മാസം 5ന് വോട്ടെടുപ്പ് നടത്താനാണ് വിജ്ഞാപനം പുറത്തിറക്കിയത്. ഈ മാസം 17നാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 18ന് സൂക്ഷമ പരിശോധന. 21ന് പത്രികകള്‍ പിന്‍വലിക്കാനുളള സമയം അവസാനിക്കും. അടുത്ത മാസം അഞ്ചാം തീയതി വോട്ടെടുപ്പും എട്ടിന് വോട്ടണ്ണലും നടക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സഹതാപ വികാരതിലൂന്നി യുഡിഎഫ് മുന്നോട്ട് പോകുമ്പോള്‍ ആ ഊര്‍ജ്ജം ചോര്‍ത്താന്‍ ഉമ്മന്‍ചാണ്ടിയെ തന്നെ ചര്‍ച്ചയാക്കുകയാണ് സിപിഎം. ഉമ്മന്‍ചാണ്ടിക്ക് മികച്ച ചികിത്സ നല്‍കാത്തതില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുമെന്ന് സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍ കുമാര്‍ പറഞ്ഞു. മൂന്നാംനിര നേതാക്കളെ കൊണ്ട് തരംതാണ ആരോപണമാണ് സിപിഎം ഉയര്‍ത്തുന്നതെന്ന് വി ഡി സതീശന്‍ പ്രതികരിച്ചു.