Sunday, May 5, 2024
keralaNews

അയ്യേ ഇതൊക്കെ ചീളുകേസ്; ലഹരി പാര്‍ട്ടി പോലെയുള്ള ചെറിയ കേസില്‍ പെട്ടത് നാണക്കേട്

വയനാട്: ലഹരിപ്പാര്‍ട്ടിയില്‍ പിടിയിലായതിന് ശേഷം കിര്‍മാണി മനോജ് നടത്തിയ പ്രതികരണത്തില്‍ അമ്പരന്ന് പോലീസുകാര്‍. ലഹരിപ്പാര്‍ട്ടി പോലെയുള്ള ചെറിയ കേസില്‍ പെട്ടത് നാണക്കേടായെന്നാണ് കിര്‍മാണി മനോജ് പോലീസുകാരോട് പറഞ്ഞത്. ക്വട്ടേഷന്‍ പരിപാടികള്‍ക്കിടെ പരിചയപ്പെട്ട കമ്പളക്കാട് മുഹ്സിന്റെ വിവാഹ വാര്‍ഷിക ആഘോഷത്തില്‍ സൗഹൃദം മുന്‍നിര്‍ത്തിയാണ് എത്തിയതെന്നും, ചെറിയ കേസിലെല്ലാം പെട്ടത് തനിക്ക് നാണക്കേട് ആയെന്നും കിര്‍മാണി മനോജ് പറഞ്ഞതായാണ് പോലീസുകാര്‍ പറയുന്നത്.

2021 മെയ് അഞ്ചിനാണ് കിര്‍മാണി മനോജ് ജയിലില്‍ നിന്നും പരോളില്‍ പുറത്തിറങ്ങിയത്. കഴിഞ്ഞ ഒമ്പത് മാസമായി ഇയാള്‍ പുറത്താണ്. കൊറോണ നിയന്ത്രണങ്ങളുടെ ഇളവുകളുടെ പേരിലാണ് കിര്‍മാണി മനോജ് അടക്കം 1201 പേര്‍ക്ക് പരോള്‍ അനുവദിച്ചത്. 2021 സെപ്തംബറില്‍ തിരിച്ചു കയറണമെന്ന് തടവുകാര്‍ക്ക് ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ ചില തടവുകാര്‍ ഇതിനെതിരെ കോടതിയില്‍ പോയി സ്റ്റേ വാങ്ങി. ഈ സ്റ്റേയുടെ ആനുകൂല്യം പറഞ്ഞാണ് മനോജ് പുറത്ത് തുടരുന്നത്.

കിര്‍മാണി മനോജ് ഉള്‍പ്പെടെയുള്ള സംഘം വിവാഹ വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുക്കുമെന്ന സൂചന ലഭിച്ചതോടെ റിസോര്‍ട്ടും പരിസരവും നേരത്തെ തന്നെ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. എം.ഡി.എം.എ, കഞ്ചാവ്, ഹാഷിഷ് ഓയില്‍ തുടങ്ങിയ മാരക ലഹരിമരുന്നുകള്‍ സംഘത്തില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കേസില്‍ മനോജ് ഉള്‍പ്പെടെ 16 പേരാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്.