Monday, April 29, 2024
keralaNews

പാലത്തില്‍നിന്ന് യുവാവ് മകളുമായി പുഴയില്‍ ചാടി.

ആലുവ:പാലത്തില്‍നിന്ന് യുവാവ് മകളുമായി പുഴയില്‍ ചാടി. ചെങ്ങമനാട് സ്വദേശി ലൈജുവാണ് മകള്‍ ആര്യനന്ദയുമായി മാര്‍ത്താണ്ഡവര്‍മ പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയത്. മരിക്കാന്‍ പോകുന്നുവെന്ന് വാട്സ്ആപ്പില്‍ സന്ദേശം അയച്ച ശേഷമാണ് ലൈജു പുഴയില്‍ ചാടിയത്. അഗ്‌നിരക്ഷാസേനയും പോലീസും ഇരുവര്‍ക്കുമായി തിരച്ചില്‍ തുടരുകയാണ്.ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. സ്‌കൂട്ടറിലാണ് ഇരുവരും ആലുവയിലേക്കെത്തിയത്. മാര്‍ത്താണ്ഡവര്‍മ പാലത്തിന് സമീപം വാഹനം നിര്‍ത്തി, പാലത്തില്‍ നിന്ന് കുട്ടിയെ പുഴയിലേക്ക് എറിഞ്ഞ ശേഷം ലൈജു ചാടുകയായിരുന്നുവെന്നാണ് ദൃസാക്ഷികള്‍ പറഞ്ഞത്. സംഭവം നാട്ടുകാര്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്നാണ് പരിശോധനയും തിരിച്ചിലും ആരംഭിച്ചത്.

ലൈജു വീട്ടില്‍ നിന്ന് പുറപ്പെടും മുമ്പുതന്നെ വാര്‍ഡ് മെമ്പര്‍ അടക്കമുള്ളവര്‍ക്ക് പുഴയില്‍ ചാടാന്‍ പോകുന്നുവെന്ന് വാട്സാപ്പില്‍ സന്ദേശം അയച്ചിരുന്നു. വാര്‍ഡ് മെമ്പര്‍ ഉടന്‍ വിവരം ബന്ധുക്കളെ അറിയിച്ചെങ്കിലും ലൈജുവിനേയും കുട്ടിയേയും കണ്ടെത്താന്‍ സാധിച്ചില്ല. കുടുംബപരമായ പ്രശ്നങ്ങളാണ് സംഭവത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.