Monday, April 29, 2024
indiaNews

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം

പശ്ചിമ ബംഗാള്‍ :പശ്ചിമ ബംഗാളില്‍ ഭിര്‍ഭും ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം.10 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തിന് മണിക്കൂറുകള്‍ക്ക് പിന്നാലെയായിരുന്നു സംഘര്‍ഷം.
എട്ട് പേരുടെ അഗിനിക്കിരയായ മൃതദേഹം കണ്ടെത്തി. ഒരേ കുടുംബത്തിലെ 7 പേര്‍ അടക്കമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇന്നലെ രാത്രിയാണ് ഭര്‍ഷാര്‍ ഗ്രാമത്തിലെ പഞ്ചായത്ത് പ്രധാനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ഭാധു ഷേയ്ഖ് കൊല്ലപ്പെട്ടത്.തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തിന് പിന്നിലെന്നാണ് സൂചന. രാത്രി മുതലുണ്ടായ അക്രമത്തില്‍ 12 വീടുകള്‍ വരെ അഗ്‌നിക്കിരയായതായാണ് സൂചന.മുപ്പത്തിയെട്ട് വയസ് മാത്രം പ്രായമുള്ള ഭാധു ഷേയ്ഖ് ഈ മേഖലയിലെ പ്രമുഖ നേതാവായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ചായക്കടയില്‍ ഇരുന്ന ഇയാള്‍ക്കെതിരെ അക്രമി സംഘം പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ഭാധു ഷെയ്ഖിന്റെ ജീവന്‍ രക്ഷിക്കാനായില്ല.കൊലപാതകത്തിന് പിന്നാലെ ഇയാളുടെ അനുയായികള്‍ അക്രമികളെന്ന് സംശയമുള്ളവരുടെ വീടുകള്‍ക്ക് തീ വയ്ക്കുകയാണെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്തതായി ബംഗാള്‍ ഡിജിപി വിശദമാക്കി.