Friday, May 3, 2024
keralaNewspolitics

നവകേരള ബസ് സര്‍വീസ് നടത്തും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നവകേരള യാത്രക്കായി 1.15 കോടി മുടക്കി വാങ്ങിയ ബസ് അന്തര്‍ സംസ്ഥാന സര്‍വീസിനായി ഉപയോഗിക്കാന്‍ കെഎസ്ആര്‍ടിസിയില്‍ ആലോചന. കോഴിക്കോട് – ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തും. കൂടിയ നിരക്കില്‍ ആയരിക്കും സര്‍വീസ് നടത്തുക. സ്റ്റേറ്റ് ഗ്യാരേജ് പെര്‍മിറ്റിന്റെ നടപടികള്‍ പൂര്‍ത്തിയായാല്‍ നവകേരള ബസിന്റെ സര്‍വീസിന്റെ കാര്യത്തില്‍ തീരുമാനമെടുക്കും. ബസ് മാസങ്ങളായി വെറുതെ കിടക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് കോണ്‍ടാക്ട് ഗ്യാരേജ് പെര്‍മിറ്റ് മാറ്റി സ്റ്റേജ് ഗ്യാരേജാക്കിയിരുന്നു.    ഭാരത് ബന്‍സില്‍ നിന്നാണ് 1.15 കോടി മുടക്കി നവകേരള യാത്രക്കായി സംസ്ഥാന സര്‍ക്കാര്‍ ബസ് വാങ്ങിയത്. കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറാനായിരുന്നു പദ്ധതിയെങ്കിലും അതുണ്ടായില്ല. ഭാരത് ബെന്‍സിന്റെ ഈ ബസ് പിന്നീട് നവകേരള സദസിന് ശേഷം പുതുക്കി പണിയുന്നതിനായി ബെംഗളൂരുവിലെ വര്‍ക്ക് ഷോപ്പിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ മാസങ്ങളോളം വര്‍ക്ക് ഷോപ്പില്‍ കിടന്ന വാഹനം പിന്നീട് കെഎസ്ആര്‍ടിസിയുടെ പാപ്പനംകോട്ടെ വര്‍ക് ഷോപ്പിലേക്ക് മാറ്റിയിരുന്നു.

ഇതിന് പിന്നാലെയാണ് ബസ് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലേക്ക് മാറ്റാന്‍ തീരുമാനമെടുക്കുന്നത്. അരലക്ഷം രൂപ ചെലവില്‍ മുഖ്യമന്ത്രിക്കായി ബസില്‍ സ്ഥാപിച്ച സീറ്റ് അഴിച്ചുമാറ്റിയിട്ടുണ്ട്. ഭാവിയില്‍ വിഐപി യാത്രക്കായി ഈ സീറ്റ് സൂക്ഷിക്കാനാണ് തീരുമാനം. ബസില്‍ യാത്രക്കാരുടെ ലഗേജ് വെക്കാന്‍ ഇടമില്ലാത്തതിനാല്‍ സീറ്റുകള്‍ പുനഃക്രമീകരിച്ച് സ്ഥലമൊരുക്കിയിട്ടുണ്ട്. ബസിന്റെ നിറവും വശങ്ങളിലെ ഗ്രാഫിക്സും മാറ്റിയിട്ടില്ല.