Monday, May 6, 2024
keralaNews

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം മാര്‍ച്ച് ഒന്നിന് പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് നല്‍കണം.

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം മാര്‍ച്ച് ഒന്നിന് പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഈ കേസില്‍ മാത്രം എന്താണ് ഇത്ര പ്രത്യേകത എന്നും ഒരു സാക്ഷിയുടെ വെളിപ്പെടുത്തലില്‍ എന്താണ് ഇത്രമാത്രം അന്വേഷിക്കാനുള്ളതെന്നും ഹൈക്കോടതി ചോദിച്ചു. തുടരന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് ഡിജിപി കോടതിയെ അറിയിച്ചു. 20 സാക്ഷികളുടെ മൊഴിയെടുത്തുവെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. തുടരന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ ആകില്ലെന്ന് കോടതിയുടെ പരാമര്‍ശനത്തിന് മറുപടി നല്‍കുകയായിരുന്നു പ്രോസിക്യൂഷന്‍.

നിലവില്‍ രണ്ട് മാസം പൂര്‍ത്തിയായെന്നും കോടതി നിരീക്ഷിച്ചു. തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്ര സമയം കൂടി വേണം എന്ന് കോടതി ചോദിച്ചു. സമയപരിധി നിശ്ചയിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നാല് തവണ സമയം നീട്ടി നല്‍കി എന്നും കോടതി ചൂണ്ടിക്കാട്ടി. ബാലചന്ദ്ര കുമാര്‍ ഈ 4 വര്‍ഷം എവിടെ ആയിരുന്നു എന്നും കോടതി ചോദിച്ചു. ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ നിന്ന് 81 പോയിന്റുകള്‍ കിട്ടിയെന്നും ഇത് സംബന്ധിച്ച തെളിവും ലഭിച്ചുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കേസില്‍ അതിജീവിതയെ ഹൈക്കോടതി കക്ഷി ചേര്‍ത്തിട്ടുണ്ട്. തുടരന്വേഷണത്തിനെതിരെ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ മൂന്നാം എതിര്‍ കക്ഷിയാക്കി വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യമാണ് കോടതി അംഗീകരിച്ചത്. പ്രതിയായ ദിലീപിന് അന്വേഷണത്തിലോ, തുടരന്വേഷണത്തിലോ നിയമപരമായി ഇടപെടാന്‍ കഴിയില്ലെന്ന് അപേക്ഷയില്‍ അതിജീവിത വ്യക്തമാക്കിയിരുന്നു.