Friday, May 3, 2024
indiapolitics

ദില്ലിയില്‍ മഹാറാലി വേദിയില്‍ സുനിത കെജ്രിവാളും

ദില്ലി : ഇന്ത്യ സഖ്യം മോദി സര്‍ക്കാരിനെതിരെ പ്രഖ്യാപിച്ച മഹാറാലിയില്‍ അണി നിരന്ന് 28 പ്രതിപക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, ശരദ് പവാര്‍, ഉദ്ധവ് താക്കറേ, അഖിലേഷ് യാദവ്, അടക്കം പ്രധാന നേതാക്കളെല്ലാം രാം ലീല മൈതാനിയിലെത്തി. ഇവര്‍ക്കൊപ്പം കെജ്രിവാളിന്റെ ഭാര്യ സുനിതയും, ഹേമന്ത് സോറന്റെ ഭാര്യ കല്പനയും വേദിയില്‍ സന്നിഹിതരായി. ഒരു കാരണവുമില്ലാതെയാണ് കെജ്രിവാളിനെ ജയിലിലിട്ടിരിക്കുന്നതെന്നും നീതിവേണമെന്നും വേദിയിലെത്തിയ ഭാര്യ സുനിത ആവശ്യപ്പെട്ടു.

ജയിലില്‍ കഴിയുന്ന കെജ്രിവാളിന്റെ സന്ദേശം സുനിത വായിച്ചു. ഒരു പുതിയ രാഷ്ട്ര നിര്‍മ്മാണത്തിന് എല്ലാവരുടെയും പിന്തുണ തേടുകയാണ്. ജയിലില്‍ കഴിയുമ്പോഴും ചിന്ത രാജ്യത്തെ കുറിച്ചാണ്. ഇന്ത്യ സഖ്യമെന്നത് വെറും വാക്കല്ല – ഹൃദയമാണ്, ആത്മാവാണ് . സ്വേച്ഛാധിപത്യത്തിനെതിരെ പോരാടുക തന്നെ ചെയ്യുമെന്നും കെജ്രിവാള്‍ സന്ദേശത്തില്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ഉദ്ദവ് താക്കറെ. ബി ജെ പിയുടെ മൂന്ന് സഖ്യകക്ഷികളാണ് ഇഡിയും, സിബിഐയും,ആദായ നികുതി വകുപ്പും.

ഒരു സര്‍ക്കാരിനും ഏകാധിപത്യ നടപടികള്‍ ഏറെക്കാലം തുടരാനാവില്ല. അഴിമതിക്കാരായ നേതാക്കള്‍ ബി ജെ പിയില്‍ ചേരുന്നു. വാഷിംഗ് മെഷീന്റെ പണിയെടുത്ത് ബിജെപി അവരെ വെളുപ്പിക്കുന്നു. കര്‍ഷകരെ തീവ്രവാദികളാക്കുന്ന സര്‍ക്കാരാണിത്. ഏകാധിപത്യ സര്‍ക്കാരിനെ പുറത്താക്കും. ഇനിയൊരിക്കലും ഇവര്‍ അധികാരത്തില്‍ തിരികെ വരാന്‍ പാടില്ല. ഒരു കാരണവുമില്ലാതെ നേതാക്കളെ ജയിലിലിടുന്നുവെന്ന് മെഹബൂബ മുഫ്തിയും പറഞ്ഞു. കശ്മീരില്‍ എത്രയോ കാലമായി ഇതാണ് നടക്കുന്നത്.

ജമ്മു കശ്മീര്‍ കേന്ദ്രത്തിന്റെ പരീക്ഷണശാലയാണ്. അവിടെ പരീക്ഷിച്ച് വിജയിക്കുന്ന കാര്യങ്ങള്‍ പിന്നീട് രാജ്യത്താകെ നടപ്പാക്കുന്നു. കെജരിവാള്‍ മാന്യനായ രാഷ്ട്രീയ നേതാവാണ്. ഇത് കെജിരിവാളിനായുള്ള പ്രതിഷേധമല്ല, ഭരണഘടനയെ രക്ഷിക്കാനാണെന്നും മെഹബൂബ മുഫ്തി വിശദീകരിച്ചു.

 

               ഈസ്റ്റര്‍ ആശംസകള്‍ കേരള ബ്രേക്കിംഗ് ഓണ്‍ ലൈന്‍ ന്യൂസ്