Sunday, May 5, 2024
keralaNews

ദിലീപിനെ തുടര്‍ച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നു.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ തുടര്‍ച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നു. ദിലീപിന്റെ അടുത്ത സുഹൃത്തും വ്യവസായിയുമായ ശരത്തിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ തന്റെ കൈവശമില്ലെന്ന് ദിലീപ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതിന്റെ വിശദാംശങ്ങള്‍ തേടി തന്നെയാണ് രണ്ടാം ദിവസത്തേയും ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.

ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്തിലാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും ദിലീപിന്റെ ചോദ്യം ചെയ്യല്‍. ഇന്നലെ ദിലീപിനെ 7 മണിക്കൂര്‍ ചോദ്യം ചെയ്തിതിരുന്നു. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യം 2018 നവംബര്‍ 15ന് ആലുവയിലെ വീട്ടില്‍ വെച്ച് ദിലീപ് കണ്ടെന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാറിയന്റ മൊഴി. എന്നാല്‍ ഈ ദൃശ്യം തന്റെ പക്കലില്ലെന്നും മൊഴിയെക്കുറിച്ച് അറിയില്ലെന്നും ദിലീപ് മൊഴി നല്‍കി. ഇത് അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.

ഒരു വിഐപിയാണ് ദൃശ്യങ്ങള്‍ ദിലീപിന് വീട്ടിലെത്തിച്ച് നല്‍കിയതെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയിലുണ്ട്. ഈ വിഐപി വ്യവസായി ശരത്താണെന്ന നിഗമനത്തലാണ് ക്രൈംബ്രാഞ്ച്. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് ശരത്തിനെ ചോദ്യം ചെയ്യുന്നത്. എന്നാല്‍ വധ ഗൂഡാലോചന കേസിലാണ് ശരത്തിനെ ചോദ്യം ചെയ്യുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. ഈ കേസില്‍ ആറാം പ്രതിയാണ് ശരത്ത്. നടിയെ ആക്രമിച്ച കേസിലെ 20 സാക്ഷികള്‍ കൂറു മാറിയ സംഭവത്തിലുള്ള പങ്കിനെക്കുറിച്ചും ദിലീപിനേട് ചോദ്യങ്ങളുണ്ട്. ഹാക്കര്‍ സായ് ശങ്കറിനെ ഉപയോഗിച്ച് ദിലീപ് ഫോണില്‍ നിന്ന് മായ്ച്ച വിവരങ്ങളില്‍ ചിലത് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ രേഖകള്‍ വെച്ചും ഇന്നലത്തെ മൊഴി വിലയിരുത്തിയുമുള്ള ചോദ്യം ചെയ്യലും തുടരുകയാണ്.