Friday, May 10, 2024
keralaNews

തൃശ്ശൂരില്‍ സ്‌കൂളില്‍ വെടിവെയ്പ്പ് പൂര്‍വ വിദ്യാര്‍ത്ഥി പിടിയില്‍

തന്റെ ഭാവി നശിപ്പിച്ചെന്ന് പറഞ്ഞായിരുന്നു വെടിവെയ്പ്പ്  …..

അച്ഛനില്‍ നിന്ന് വാങ്ങി സ്വരുക്കൂട്ടിവെച്ച പണം ഉപയോഗിച്ചാണ് തോക്ക് വാങ്ങിയത്  ….

സ്‌കൂളില്‍ നിന്നും പോകുന്ന വഴിയില്‍ വെച്ചും – ക്ലാസ് റൂമില്‍ വെച്ചും നിറയൊഴിച്ചു  …..

തൃശൂര്‍: തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ത്ഥി എയര്‍ഗണ്ണുമായെത്തി വെടിവെപ്പ് നടത്തിയ സംഭവത്തില്‍ പൂര്‍വ വിദ്യാര്‍ത്ഥി പിടിയില്‍. പൂര്‍വ്വ വിദ്യാര്‍ഥിയായ മുളയം സ്വദേശി ജഗന്‍ ആണ് പൊലീസ് പിടിയിലായത്. സ്‌കൂളില്‍ നിന്ന് പാതി വഴിയില്‍ പഠനം ഉപേക്ഷിച്ച് പോയ വിദ്യാര്‍ത്ഥിയാണ് ജഗനെന്നാണ് വിദ്യോദയം സ്‌കൂളിലെ അധ്യാപിക വിശദീകരിക്കുന്നത്.

അതിക്രമിച്ചു കയറി, ഭീഷണിപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തി തൃശൂര്‍ ഈസ്റ്റ് പൊലീസാണ് ജഗനെതിരെ പ്രധാനമായും രണ്ട് കുറ്റങ്ങള്‍ക്ക് കേസെടുത്തിരിക്കുന്നത്. ഐ പി സി 448, 506 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്നും പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്നും തൃശൂര്‍ ഈസ്റ്റ് പൊലീസ് അറിയിച്ചു. പ്രതി മാനസിക വെല്ലുവിളി നേരിടുന്നതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് റിപ്പോര്‍ട്ടും നല്‍കും. അതിനിടെ വിവേകോദയം സ്‌കൂളിലെ എയര്‍ഗണ്‍ വെടിവെപ്പ് സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചു.

സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് ഐ എ എസിന് നിര്‍ദേശം നല്‍കി.രണ്ടു ദിവസത്തിനകം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന് ശേഷം സര്‍ക്കാര്‍ തുടര്‍ നടപടകള്‍ സ്വീകരിക്കും. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് പൂര്‍വ വിദ്യാര്‍ത്ഥിയായ ജഗന്‍ എന്ന പൂര്‍വ്വ വിദ്യാര്‍ത്ഥിയായ യുവാവ് തോക്കുമായെത്തി സ്‌കൂളില്‍ എത്തിയ ക്ലാസ് മുറിയില്‍ കയറി വെടിവയ്പ് നടത്തിയത്. ഇയാളെ പിന്നീട് തൃശൂര്‍ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയ യുവാവ്, ക്ലാസ് റൂമില്‍ കയറി മൂന്ന് തവണ മുകളിലേക്ക് വെടിവച്ചു എന്നാണ് അധ്യാപകര്‍ പറയുന്നത്.

തുടര്‍ന്ന് ഇറങ്ങി ഓടുന്നതിനിടെ നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സംഭവത്തിന്റെ ഞെട്ടല്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഇതുവരേയും മാറിയിട്ടില്ല. ക്ലാസ് റൂമില്‍ കയറി 3 തവണ വെടിവെച്ചു, സ്‌കൂളില്‍ നിന്നും പോകുന്ന വഴിയില്‍ വെച്ചും ക്ലാസ് റൂമില്‍ വെച്ചും നിറയൊഴിച്ചു. പക്ഷേ കുട്ടികള്‍ക്ക് നേരെയൊന്നും നിറയൊഴിച്ചിട്ടില്ലെന്നു അധ്യാപക വിശദീകരിച്ചു. പൊലീസിനെ കണ്ടപ്പോള്‍ ഓടി മതില്‍ ചാടി കടന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് പിടിച്ച് പൊലീസേല്‍പ്പിച്ചത്.

തോക്ക് കണ്ടപ്പോഴാണ് പൊലീസിനെ അറിയിച്ചത്. 1500 രൂപ വില വരുന്ന ജഗന്‍ എയര്‍ പിസ്റ്റള്‍ 177 ജഗന്‍ സെപ്തംബര്‍ 28 ന് അരിയങ്ങാടിയിലെ ട്രിച്ചൂര്‍ ഗണ്‍ ബസാറില്‍ നിന്നാണ് വാങ്ങിയത്. പലപ്പോഴായി അച്ഛനില്‍ നിന്ന് വാങ്ങി സ്വരുക്കൂട്ടിവെച്ച പണം ഉപയോഗിച്ചാണ് തോക്ക് വാങ്ങിയതെന്നാണ് ഇയാള്‍ നല്‍കിയ മൊഴി. നാട്ടുകാര്‍ പിടിച്ച് പൊലീസിലേല്‍പ്പിച്ച യുവാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. 2020 മുതല്‍ ഇയാള്‍ മാനസികാരോഗ്യത്തിന് ചികിത്സയിലാണെന്നാണ് യുവാവിന്റെ മാതാപിതാക്കള്‍ പറയുന്നത്.

സ്‌കൂള്‍ അധികൃതര്‍ തന്റെ ഭാവി നശിപ്പിച്ചെന്ന് പറഞ്ഞായിരുന്നു നിറ ഒഴിച്ചതെന്നും അധ്യാപിക വിശദീകരിച്ചു. 2021 ല്‍ ഒരു വര്‍ഷം സ്‌കൂളില്‍ വന്നിരുന്നു. പിന്നെ സ്‌കൂളില്‍ വന്നില്ല. പരീക്ഷയെഴുതാനും വന്നില്ല. സ്‌കൂളില്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ത്ത സംഭവത്തില്‍ പ്രതികരിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പല്‍. എല്ലാ ക്ലാസ്മുറിയിലും കയറി അദ്ധ്യാപകരെ ഭീഷണിപ്പെടുത്തിയെന്നും ലഹരി ഉപയോഗിക്കുന്ന ആളെ പോലെയാണ് യുവാവ് പെരുമാറിയതെന്നും പ്രിന്‍സിപ്പല്‍ പത്മജ പറഞ്ഞു.