Friday, May 3, 2024
keralaNews

തൃശൂര്‍ പൂരം :കൊവിഡ് നിയന്ത്രണങ്ങളില്ലാതെ

തൃശ്ശൂര്‍: തൃശൂര്‍ പൂരം പൂര്‍വ്വാധികം ഭംഗിയായി നടത്തുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു.ഇക്കുറി കൊവിഡ് നിയന്ത്രണങ്ങള്‍ ഇല്ല. എന്നാല്‍ മാസ്‌കും സാനിറ്റൈസറും അടക്കമുള്ള സ്വയം സുരക്ഷ ഉറപ്പാക്കണം.സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.ദേവസ്വങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിച്ച് മുന്നോട്ട് പോകാനാണ് മന്ത്രിമാരുടെ നേതൃത്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായത്. രണ്ട് വര്‍ഷത്തെ കൊവിഡ് പ്രതിസന്ധി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് സാമ്പത്തികമായി അമിത ഭാരം ഉണ്ടാക്കിയെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍ ഇടപെടല്‍. പരമാവധി തര്‍ക്കങ്ങള്‍ ഒഴിവാക്കി പൂരം ഭംഗിയായി നടത്താന്‍ സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ അറിയിച്ചു.തേക്കിന്‍കാട് മൈതാനത്തെ ബാരിക്കേഡ് നിര്‍മ്മിക്കാനും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ദേവസ്വങ്ങള്‍ക്കു മേല്‍ അധിക ബാധ്യത വരുത്തില്ല. ഏതാണ്ട് 15 ലക്ഷത്തോളം ആളുകളെ ആണ് ഇത്തവണ പൂരത്തിന് പ്രതീക്ഷിക്കുന്നത്. വെടികെട്ട് മുന്‍ വര്‍ഷങ്ങളിലേത് പോലെ നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ട്. മെയ് 10നാണ് തൃശൂര്‍ പൂരം.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ പൂരം എല്ലാ വിധ ആചാരാനുഷ്ഠാനങ്ങളോടെയും നടത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വര്‍ഷം പൂരത്തോടനുബന്ധിച്ച ചടങ്ങുകള്‍ നടത്തിയിരുന്നുവെങ്കിലും പൂര നഗരിയിലേക്ക് ആരെയും പ്രവേശിപ്പിച്ചിരുന്നില്ല. ഈ വര്‍ഷം പൂരപ്രേമികള്‍ക്ക് പൂര നഗരയില്‍ പ്രവേശനം ഉണ്ടാകും. കൊവിഡ് നിയന്ത്രങ്ങള്‍ വരുന്നതിന് മുമ്പ് നടത്തിയത് പോലെ മികച്ച രീതിയില്‍ പൂരം നടത്താനാണ് തീരുമാനമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.