Monday, May 6, 2024
indiaNewsUncategorized

ജാര്‍ഖണ്ഡില്‍ ഖനന വകുപ്പ് സെക്രട്ടറി പൂജാ സിംഗാളിന്റെ വീട്ടില്‍ റെയ്ഡ് കോടികള്‍ പിടിച്ചെടുത്തു

ദില്ലി: ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ വിശ്വസ്തയും ഖനന വകുപ്പ് സെക്രട്ടറിയുമായ പൂജാ സിംഗാളിന്റെ വീട്ടില്‍ നടന്ന ഇഡി റെയ്ഡില്‍ കോടികള്‍ പിടിച്ചെടുത്തു. പൂജയുടെ ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ വീട്ടില്‍ നിന്ന് 19കോടി രൂപയാണ് പിടിച്ചെടുത്തത്. പൂജാ സിംഗാളിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ റാഞ്ചിയിലെ വീട്ടില്‍ 4 പണമെണ്ണുന്ന യന്ത്രമെത്തിച്ചാണ് ആകെ തുക തിട്ടപ്പെടുത്തിയത്.500ന്റെയും 2000ന്റെയുമെല്ലാം നോട്ടുകളായി 19 കോടി രൂപയാണ് പിടിച്ചെടുത്തത്. സമീപകാലത്തെ ഇഡിയുടെ വമ്പന്‍ കള്ളപ്പണ വേട്ടയാണിത്. 2008-2011 കാലത്ത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് 18 കോടി വെട്ടിച്ച കേസില്‍ കുന്തീ ജില്ലയിലെ ഒരു ജൂനിയര്‍ എഞ്ചിനീയറെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.     

അക്കാലത്ത് ജില്ലാ കളക്ടറായിരുന്ന പൂജാ സിംഗാളിനും പങ്ക് കൊടുത്തുവെന്നായിരുന്നു പ്രതിയുടെ വെളിപ്പെടുത്തല്‍. ആ കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ റെയ്‌ഡെന്നും ഇഡി പറയുന്നു. പഞ്ചാബ്,ബീഹാര്‍,മഹാരാഷ്ട്ര, ബംഗാള്‍, ജാര്‍ഖണ്ഡ് അങ്ങനെ 5 സംസ്ഥാനങ്ങളില്‍ ഒരേ സമയം റെയ്ഡ് നടന്നു. പൂജയുടെ ഭര്‍ത്താവ് എംഡിയായ റാഞ്ചിയിലെ ആശുപത്രിയടക്കം ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയുമെല്ലാം ഓഫീസുകളിലും വീടുകളിലുമെല്ലാം ഉദ്യോഗസ്ഥരെത്തി. ഖനനത്തിന് അനധികൃതമായി ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഹേമന്ദ് സോറന് നേരെ ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നതിന് പിന്നാലെയാണ് ഇഡിയുടെ ഈ നീക്കം. എന്നാല്‍ ജാര്‍ഖണ്ഡില്‍ അധികാരം നഷ്ടപ്പെട്ട ബിജെപി ഇഡിയെ പ്രതികാരത്തിന് ഉപയോഗിക്കുകയാണെന്നാണ് ഹേമന്ദ് സോറന്റെ പ്രതികരണം.