Monday, April 29, 2024
keralaNews

ചീനിക്കുഴി കൂട്ടക്കൊലയില്‍ പിതാവ് അറസ്റ്റില്‍…

തൊടുപുഴ :ഇടുക്കി ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും വീടിന് തീവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പിതാവിന്റെ അറസ്റ്റു രേഖപ്പെടുത്തി. ചീനിക്കുഴി സ്വദേശി മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹര്‍, അസ്‌ന എന്നിവരാണ് മരിച്ചത്. ഫൈസലിന്റെ പിതാവ് എഴുപത്തിയൊന്‍പതുകാരനായ പ്രതി ഹമീദിന്റെ അറസ്റ്റാണ് ഇടുക്കി എസ്പിയുടെ സാന്നിധ്യത്തില്‍ പൊലീസ് രേഖപ്പെടുത്തിയത്.
ആസൂത്രിത കൊലപാതകം, തീവയ്പ് വകുപ്പുകളാണ് ചുമത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്കു നയിച്ച കാരണം. മകനും കുടുംബവും മരിക്കണമെന്ന് ഉറപ്പിച്ച്, രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും അടച്ചാണ് ഹമീദ് കൂട്ടക്കൊല നടത്തിയതെന്നു പൊലീസ് പറഞ്ഞു. ശനി പുലര്‍ച്ചെ 12.45 ഓടെ, ഉറങ്ങുകയായിരുന്ന മുഹമ്മദ് ഫൈസലും കുടുംബവും മുറിക്കുള്ളില്‍ തീ പടരുന്നതു കണ്ടാണ് ഞെട്ടിയുണര്‍ന്നത്. വാതില്‍ പുറത്തുനിന്ന് പൂട്ടിയിരുന്നതിനാല്‍ രക്ഷപ്പെടാനായില്ല.

കുട്ടികളില്‍ ഒരാള്‍ അയല്‍വാസിയായ രാഹുലിനെ ഫോണില്‍ വിളിച്ച് രക്ഷിക്കണമെന്ന് അപേക്ഷിച്ചു. രക്ഷതേടി കുടുംബം ശുചിമുറിക്കുള്ളില്‍ കയറി കതകടച്ചു. അപ്പോഴും മുറിക്കുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കത്തിച്ച ഹമീദ്, പെട്രോള്‍ നിറച്ച കുപ്പികള്‍ മുറിക്കുള്ളിലേക്ക് എറിയുന്നുമുണ്ടായിരുന്നു. ഓടിയെത്തിയ രാഹുല്‍ പുറത്തുനിന്ന് പൂട്ടിയ മുന്‍വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകയറി. കിടപ്പുമുറിയുടെ വാതിലും ചവിട്ടിത്തുറന്നു. ശുചിമുറിക്കുള്ളിലായ കുടുംബം രാഹുലെത്തിയിട്ടും പേടിച്ച് പുറത്തേക്ക് വന്നില്ല. നാലുപേര്‍ക്കും കാര്യമായ പൊള്ളലില്ല എന്ന് പൊലീസ് അറിയിച്ചു. പുകശ്വസിച്ച് ശ്വാസം മുട്ടിയാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിനുശേഷം ബന്ധുവീട്ടിലേക്ക് പോയ ഹമീദിനെ അവിടെ നിന്നാണ് പൊലീസ് പിടികൂടിയത്. ഭാര്യ മരിച്ച ശേഷം കുടുംബത്തെ ഉപേക്ഷിച്ചുപോയ ഹമീദ് കുറച്ചുനാള്‍ മുന്‍പാണ് തിരിച്ചെത്തിയത്. അന്നുമുതല്‍ വസ്തുവിനെചൊല്ലി വീട്ടില്‍ വഴക്കായിരുന്നു. മകനെ കത്തിക്കുമെന്ന് ഹമീദ് നാട്ടുകാരില്‍ ചിലരോട് പറഞ്ഞിരുന്നതായും പൊലീസ് സ്ഥിരീകരിച്ചു.