Sunday, May 5, 2024
keralaNewsObituary

ചലച്ചിത്ര നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു.

തിരുവനന്തപുരം ചലച്ചിത്ര നടന്‍ കൊച്ചുപ്രേമന്‍ (68) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഉച്ചയോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സിനിമയില്‍ വരുന്നതിനു മുന്‍പു നാടകത്തില്‍ സജീവമായിരുന്നു. സീരിയലിലും അഭിനയിച്ചിട്ടുണ്ട്. തമാശ റോളുകളിലും ക്യാരക്ടര്‍ റോളുകളിലും കയ്യടി നേടി.തിരുവനന്തപുരം ജില്ലയിലെ പേയാടാണ് ജനനം.കെ.എസ്. പ്രേംകുമാര്‍ ശരിയായ പേര്. പേയാട് സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് എംജി കോളജില്‍നിന്ന് ബിരുദം നേടി. ചെറുപ്പം മുതല്‍ നാടക രംഗത്ത് സജീവമായിരുന്നു. എട്ടാം ക്ലാസില്‍വച്ചാണ് ആദ്യമായി നാടകം സംവിധാനം ചെയ്യുന്നത്. ജഗതി എന്‍.കെ.ആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന നാടകത്തിന്റെ ഭാഗമായപ്പോഴാണു നാടകത്തെ ഗൗരവത്തോടെ കണ്ടത്. തുടര്‍ന്ന് തിരുവനന്തപുരത്തെ പ്രസിദ്ധമായ നാടക സമിതികളുടെ ഭാഗമായി.

കൊച്ചുപ്രേമന്റെ അച്ഛന്‍ ശിവരാമശാസ്ത്രികള്‍ സ്‌കൂള്‍ അധ്യാപകനായിരുന്നു. തിരുവനന്തപുരത്ത് വലിയവിളയിലാണ് ജനനം. അമ്മ ടി.എസ്.കമലമ്മ സംഗീതജ്ഞ. മണക്കാട് എം.ബി.കോളജില്‍നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് പഠിച്ചു. പഠിക്കുന്ന കാലത്തുതന്നെ അടൂര്‍ പങ്കജത്തിന്റെ ജയ തിയറ്റേഴ്‌സില്‍ ചേര്‍ന്നു. അതോടെ പഠനം പാതിവഴിയിലായി. തിരുമല വലിയവിള ‘ചിത്തിര’യിലാണ് കൊച്ചുപ്രേമന്‍ താമസിച്ചിരുന്നത്.ഒരേ പേരുള്ള സുഹൃത്ത് നാടക സമിതിയിലുണ്ടായിരുന്നതിനാലാണ് കൊച്ചുപ്രേമന്‍ എന്ന പേരു സ്വീകരിച്ചത്. എഴു നിറങ്ങളാണ് ആദ്യ സിനിമ. നീണ്ട ഇടവേളയ്ക്കുശേഷമാണ് സംവിധായകന്‍ രാജസേനന്റെ ദില്ലിവാല രാജകുമാരനില്‍ അഭിനയിക്കുന്നത്. പിന്നീട് ഇരട്ടക്കുട്ടികളുടെ അച്ഛനില്‍ അഭിനയിച്ചു. തുടര്‍ന്ന് സിനിമയില്‍ ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍ അവതരിപ്പിച്ചു. ഇരുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സീരിയല്‍ താരം ഗിരിജയാണ് ഭാര്യ. മകന്‍: ഹരികൃഷ്ണന്‍.