Thursday, April 25, 2024
EntertainmentkeralaNews

മലയാളികളുടെ സ്‌നേഹം ഏറ്റുവാങ്ങിയ കൊച്ചു പ്രേമന്‍

250 ചിത്രങ്ങളില്‍ അഭിനയിച്ച് കൊച്ചുപ്രേമന്‍ സിനിമ കൂടാതെ ടെലി-സീരിയലുകളിലും സജീവമായിരുന്നു.കൊച്ചു പ്രേമന്‍ വിടപറഞ്ഞകലുമ്പോള്‍ അത്രമേല്‍ സംഭവ ബഹുലമായൊരു കലാ ജീവിതം കൂടിയാണ് യാത്രയാകുന്നത്.മലയാള സിനിമയില്‍ ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായ കൊച്ചു പ്രേമന്‍ നാടക മേഖലയിലൂടെയാണ് കലാരംഗത്ത് സജീവമായത്.മലയാള സിനിമയിലിതു വരെ തിരുവനന്തപുരം ജില്ലയില്‍ പേയാട് എന്ന ഗ്രാമത്തില്‍ ശിവരാമ ശാസ്ത്രികളുടേയും കമലത്തിന്റെയും മകനായി 1955 ല്‍ ജനിച്ച കെ എസ് പ്രേം കുമാര്‍ ആണ് കൊച്ചു പ്രേമനായി മലയാളികളുടെ സ്‌നേഹം ഏറ്റുവാങ്ങിയത്. പേയാട് സര്‍ക്കാര്‍ സ്‌കൂളിലെ പഠന കാലത്ത് തന്നെ നാടക മേഖലയില്‍ കണ്ണുവച്ചായിരുന്നു പ്രേമന്‍ തുടങ്ങിയത്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്വയം നാടകമെഴുതി സംവിധാനം ചെയ്താണ് കൊച്ചു പ്രേമന്‍ ആദ്യം വിസ്മയിപ്പിച്ചത്. ആദ്യ നാടകം ഏവരുടെയും ശ്രദ്ധ കവര്‍ന്നു. അധ്യാപകരും സഹപാഠികളുമെല്ലാം പ്രോത്സാഹിപ്പിച്ചതോടെ രണ്ടാമത്തെ നാടകവും പിറന്നു. ഉഷ്ണരാശി എന്ന രണ്ടാമത്തെ നാടകവും ശ്രദ്ധ നേടിയിരുന്നു.ആകാശവാണിയിലെ ഇതളുകള്‍ എന്ന പരിപാടിയിലൂടെയാണ് നാടകങ്ങള്‍ സംപ്രേക്ഷണം ചെയ്തത്. സ്‌കൂള്‍ പഠനത്തിനു ശേഷമാണ് പ്രേമന്‍ നാടകത്തെ ഗൗരവമായി കാണാന്‍ തുടങ്ങിയത്. തിരുവനന്തപുരം കവിത സ്റ്റേജിനു വേണ്ടി ജഗതി എന്‍ കെ ആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന നാടകത്തില്‍ അഭിനയിച്ചതോടെ കലാ രംഗത്തെ ഉറച്ച കാല്‍വെയ്പ്പായി അത് മാറി. ശേഷം ഗായത്രി തീയേറ്റേഴ്‌സിന്റെ അനാമിക എന്ന നാടകത്തിലും പിന്നീട് സംഘചേതന, കാളിദാസ കലാകേന്ദ്രം തുടങ്ങി പത്തോളം നാടക സമിതികള്‍ക്ക് വേണ്ടിയും പ്രേമന്‍ പ്രവര്‍ത്തിച്ചു.

കേരള തീയേറ്റേഴ്‌സിന്റെ അമൃതം ഗമയ, വെഞ്ഞാറമൂട് സംഘചേതനയുടെ സ്വാതി തിരുനാള്‍, ഇന്ദുലേഖ, രാജന്‍ പി ദേവിന്റെ ആദിത്യമംഗലം ആര്യവൈദ്യശാല എന്നിവ കൊച്ചു പ്രേമന് ധാരാളം ആരാധകരെ സമ്മാനിച്ചു. പ്രശസ്ത സംവിധായകന്‍ ജെ സി കുറ്റിക്കാടാണ് നാടകത്തില്‍ നിന്ന് സിനിമയുടെ ലോകത്തിലേക്ക് കൊച്ചു പ്രേമനെ കൈപിടിച്ച് കയറ്റിയത്. കൊച്ചു പ്രേമന്‍ എഴുതി സംവിധാനം ചെയ്ത നാടകം കണ്ടതായിരുന്നു കുറ്റിക്കാടിന്റെ ശ്രദ്ധകവര്‍ന്നത്. 1979 ല്‍ റിലീസായ ഏഴു നിറങ്ങള്‍ എന്ന സിനിമയിലൂടെ പ്രേമന്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചു. രാജസേനന്‍ ചിത്രങ്ങളിലൂടെയാണ് കൊച്ചു പ്രേമന്‍ സിനാമാലോകത്തിന്റെ ശ്രദ്ധ കവര്‍ന്നു. 1997 ല്‍ രാജസേനന്റെ ദില്ലിവാല രാജകുമാരനില്‍ അഭിനയിച്ച കൊച്ചു പ്രേമന്‍ രാജസേനനൊപ്പം എട്ടു സിനിമകളാണ് ചെയ്തത്. ഇതിനിടയില്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാട് കൊച്ചു പ്രേമന്‍ അഭിനയിച്ച നാടകം കണ്ടത് വഴിത്തിരിവായി. നാടകത്തിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഇരട്ടക്കുട്ടികളുടെ അച്ഛന്‍ എന്ന സിനിമയിലേക്ക് സത്യന്‍ അന്തികാട് അദ്ദേഹത്തെ ക്ഷണിച്ചു. കഥാപാത്രം മികച്ചതാക്കിയതോടെ പിന്നീട് നിരവധി അവസരങ്ങളാണ് കൊച്ചുപ്രേമനെ തേടിയെത്തിയത്. സിനിമ നടന്‍ എന്ന ലേബല്‍ തന്ന ചിത്രമാണ് ഇരട്ടക്കുട്ടികളുടെ അച്ഛന്‍ എന്നാണ് കൊച്ചു പ്രേമന്‍ തന്നെ പലപ്പോഴും പറഞ്ഞിട്ടുള്ളത്.ഗുരു എന്ന ചിത്രത്തിലെ അഭിനയവും കയ്യടി നേടി. ജയരാജ് സംവിധാനം ചെയ്ത തിളക്കം എന്ന ചിത്രത്തിലെ വേഷവും ശ്രദ്ധിക്കപ്പെട്ടതോടെ മലയാള സിനിമയിലെ തിരക്കുള്ള നടനായി കൊച്ചു പ്രേമന്‍ മാറി. രഞ്ജിത്ത് സംവിധാനം ചെയ്ത് 2016-ല്‍ റിലീസായ ലീല എന്ന ചിത്രത്തില്‍ കൊച്ചു പ്രേമന്‍ അവതരിപ്പിച്ച കഥാപാത്രം ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കി. പക്ഷേ ആ വിമര്‍ശനങ്ങളെ കൊച്ചു പ്രേമന്‍ കാണുന്നത് അദ്ദേഹത്തിലെ നടന് പ്രേക്ഷകര്‍ നല്‍കിയ അംഗീകാരമായിട്ടാണ്. നാടക സമിതിയില്‍ സജീവമായ കാലത്ത് അതേ പേരുള്ള സുഹൃത്തും സമിതിയിലുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് കൊച്ചുപ്രേമന്‍ എന്ന പേരിലറിയപ്പെട്ടു തുടങ്ങിയത്. 68 ാം വയസിലാണ് കൊച്ചു പ്രേമന്‍ ജീവിതത്തില്‍ നിന്ന് വിട വാങ്ങിയത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസമായി ശ്വാസകോശ സംബന്ധമായ അസുഖത്ത തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. സിനിമാ സീരിയല്‍ താരം ഗിരിജയാണ് കൊച്ചു പ്രേമന്റെ ഭാര്യ. ഹരികൃഷ്ണന്‍ എന്നാണ് ഏക മകന്റെ പേര്.