Friday, May 3, 2024
educationkeralaNewsObituary

ക്രൈംബ്രാഞ്ച് സത്യം കണ്ടെത്തുന്നില്ലെങ്കില്‍ നീതി തേടി കോടതിയെ സമീപിക്കുമെന്ന് ശ്രദ്ധയുടെ അച്ഛന്‍

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജിലെ രണ്ടാം വര്‍ഷ ഫുഡ് ടെക്ക്നോളജി വിദ്യാര്‍ഥിനി ശ്രദ്ധ(20)യുടെ ആത്മഹത്യയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നാരോപിച്ച് കുടുംബം രംഗത്തെത്തി    അമല്‍ജ്യോതി കോളേജിലെ ആരോപണ വിധേയരെ ചോദ്യം ചെയ്യുന്നതിന് പകരം പെണ്‍കുട്ടിയുടെ അയല്‍വാസികളുടെ മൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ച് താത്പര്യം കാണിക്കുന്നതെന്ന് കുടുംബം കുറ്റപ്പെടുത്തി. ക്രൈംബ്രാഞ്ച് സത്യം കണ്ടെത്തുന്നില്ലെങ്കില്‍ നീതി തേടി കോടതിയെ സമീപിക്കുമെന്ന് ശ്രദ്ധയുടെ അച്ഛന്‍ സതീശന്‍ പറഞ്ഞു. ശ്രദ്ധയുടെ മരണത്തില്‍ കോളേജിനെതിരെ ഗുരുതരമായ ആരോപണവുമായി നേരത്തെ കുടുംബം രംഗത്ത് വന്നിരുന്നു. അധ്യാപകരുടെ മാനസിക പീഡനമാണ് ശ്രദ്ധ തൂങ്ങിമരിക്കാന്‍ കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ കോളേജ് അധികൃതര്‍ മനപൂര്‍വമായ വീഴ്ച്ച വരുത്തിയെന്നും കുടുംബം കുറ്റപ്പെടുത്തി. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിയായ ശ്രദ്ധ കോളേജിലെ ലാബില്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ അധ്യാപകര്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്. രാത്രി ഒമ്പതോടെ കോളജ് ഹോസ്റ്റലിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ശ്രദ്ധയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ശ്രദ്ധയുടെ മരണത്തിന് പിന്നാലെ കാത്തിരപ്പള്ളി അമല്‍ ജ്യോതി കോളേജില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങളും പ്രശ്‌നങ്ങളും പുറത്ത് വന്നിരുന്നു. ശ്രദ്ധയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിനുള്ളില്‍ പ്രതിഷേധിക്കുകയും ചെയ്തു. കോളേജിലെ അധ്യാപകര്‍ക്ക് ശ്രദ്ധയുടെ മരണത്തില്‍ പങ്കുണ്ടെന്ന ആരോപണമാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചത്. വകുപ്പ് മേധാവിയടക്കമുള്ളവരുടെ മാനസിക സമ്മര്‍ദ്ദംമൂലമാണ് ശ്രദ്ധ ജീവനൊടുക്കിയതെന്നും ഇവര്‍ക്കെതിരെ നടപടി വേണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥി ഈ ആവശ്യം കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. ഇതിനിടെ പൊലീസ് സംരക്ഷണം തേടി അമല്‍ ജ്യോതി കോളേജ് അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചു.