Sunday, May 5, 2024
keralaNews

കോഴിക്കോട് വിവാഹ സത്കാരം നടന്ന ഓഡിറ്റോറിയത്തിലേക്ക് വെളളം ഇരച്ചുകയറി.

കനത്ത മഴയില്‍ കോഴിക്കോട് മാവൂരില്‍ വിവാഹ സത്കാരം നടന്ന ഓഡിറ്റോറിയത്തിലേക്ക് വെളളം ഇരച്ചുകയറി. വിവാഹം നടക്കുന്ന കണ്‍വെന്‍ഷന്‍ സെന്റിലേക്ക് വെളളം ഇരച്ചു കയറിയതോടെ വിവാഹത്തിനായി തയ്യാറാക്കിയ ഭക്ഷണമടക്കം നശിച്ചു. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറിയുടെ പാര്‍ശ്വഭിത്തി ഇടിഞ്ഞ് വീണാണ് മലവെളളം ഒഴുകിയെത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. ഫാക്ടിയില്‍ വന്‍തോതില്‍ ജലം കെട്ടിക്കിടന്നതോടെയാണ് ഭാരം താങ്ങാനാവാതെ മതില്‍ ഇടിഞ്ഞു വീണതും കണ്‍വഷണന്‍ സെന്ററിലെ അടുക്കളയിലേക്ക് കല്ലു മണ്ണും കുത്തി ഒലിച്ചെത്തിയതും. അടുക്കള കൂടാതെ ഭക്ഷണം വിളുമ്പുന്ന ഹാളിലും വെള്ളം കയറി. മാവൂര്‍ പുളിക്കണ്ടി സ്വദേശിയുടെ വിവാഹം നടന്ന് കൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം.

ഇന്നലെ രാത്രി മുതല്‍ കോഴിക്കോട് അടക്കമുള്ള വടക്കന്‍ ജില്ലകളില്‍ കനത്ത മഴയാണ് പെയ്യുന്നത്. ഇനിയുള്ള മണിക്കുറുകളിലും മഴ തുടരും എന്നാണ് പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടുന്നുണ്ട്. വടക്കന്‍ ജില്ലകളില്‍ തന്നെയാണ് കൂടുതല്‍ മഴ സാധ്യത. തീരമേഖലകളില്‍ മഴ ശക്തമായേക്കും. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. അറബിക്കടലിലെ ഇരട്ട ന്യൂനമര്‍ദ്ദമാണ് മഴ ശക്തമായി തുടരാന്‍ കാരണം. എന്നാല്‍ ഇനിയുള്ള ദിവസങ്ങളില്‍ മഴയുടെ ശക്തി കുറയാനാണ് സാധ്യത. രൂക്ഷമായ കടലാക്രമണ മുന്നറിയിപ്പുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.